'ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം'; മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.

7000 ത്തോളം മലയാളികളാണ് ഇസ്രായേലിലുള്ളത്. മലയാളികൾ എല്ലവരും സുരക്ഷിതരാണെന്നാണ് ഇതുവരെ ലഭ്യമാകുന്ന വിവരം. രൂക്ഷമായി തുടരുന്ന ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനോടകം 1600 കടന്നു. ജീവൻ നഷ്ടമായവരിൽ 900 ഇസ്രായേലികളും 700 ഗാസ നിവാസികളും ഉൾ‌പ്പെടുന്നു.

കഴിഞ്ഞ രാത്രി മുഴുവൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ഇതുവരെ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിനെതിരെയുള്ള പ്രത്യാക്രമണത്തിനായി 3,00,000 സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ ടെലിവിഷൻ അഭിസംബോധനയിൽ സമ്മതിച്ചിരുന്നു. ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവർത്തിച്ചു.