ആരുടെയും മുണ്ടിന്റെ കോന്തലക്ക് കെട്ടിയവരല്ല ജനങ്ങൾ, വർഗീയ വിഷവിത്തുകൾ ഇവിടെ വളരില്ല : മുഖ്യമന്ത്രി

വട്ടിയൂർക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി, മത സങ്കുചിത ശക്തികൾക്ക് കേരളത്തിൽ വേരോട്ടമില്ലെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.  സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരായിരുന്നത് ഇപ്പോൾ 93 ആയെന്നും 2016-ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന്റെ ജനകീയ അടിത്തറയും ജനപിന്തുണയും വർദ്ധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരുടെയും മുണ്ടിന്റെ കോന്തലയ്ക്ക് കെട്ടിയവരല്ല ജനങ്ങള്‍.അവര്‍ക്ക് സ്വന്തമായ അഭിപ്രായമുണ്ട്. വട്ടിയൂർക്കാവിൽ നേരത്തെ എല്‍ഡിഎഫിന് വേണ്ടി ഇറങ്ങിയവരല്ല പ്രശാന്തിന് വേണ്ടി പ്രവര്‍ത്തിച്ചത്.  പകരം യുവാക്കളാണ് ഇറങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.സമൂഹത്തിന്റെ മതനിരപേക്ഷയുടെ  കരുത്താണ് തിരഞ്ഞെടുപ്പ് കാണിക്കുന്നതെന്നും ആരെങ്കിലും വരച്ച വരയില്‍ നില്‍ക്കാന്‍ സമൂഹം തയ്യാറല്ലെന്നുമാണ് ഫലം കാണിക്കുന്നതെന്നും എൻ എസ് എസ് നേതാവ് ജി.  സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

“”എല്ലാ ഉപതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എല്‍ഡിഎഫിന്റെ വോട്ട് വര്‍ദ്ധിപ്പിക്കാനായി. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ജനം തരുന്ന ഉറച്ച പിന്തുണയാണ്.
നമ്മുടെ സംസ്ഥാനത്ത് ഒരു വേര്‍തിരിവുകള്‍ക്കും സ്ഥാനമില്ലെന്ന്  തെളിഞ്ഞു””. ജാതി, മത സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ലെന്നും ആ ശക്തികള്‍ക്കെതിരെ മതനിരപേക്ഷ രാഷ്ട്രീയം മേല്‍ക്കോയ്മ നേടുന്നുവെന്നും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ മണ്ണില്‍ കാണില്ലെന്നുമാണ് തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“”പാല ആവര്‍ത്തിക്കും എന്നാണ് ഞങ്ങള്‍ പറഞ്ഞത് . അത് തന്നെയാണ് സംഭവിച്ചത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥത്ഥി നേടിയ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്തെന്ന ദിശാ സൂചകമാവുകയാണ്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായ മണ്ഡലമാണിത്. ഇവിടെയാണ് എല്‍ഡിഎഫിന്  ആശ്ചര്യപ്പെടുത്തുന്ന കുതിപ്പ് നേടാനായത്. യുഡിഎഫ് – ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലും നല്ല ലീഡ് നേടിയാണ് വികെ പ്രശാന്ത് വിജയിച്ചത്””- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബിജെപിയെയും അവരുടെ വര്‍ഗ്ഗീയ അജണ്ടയെയും കേരളത്തിലെ ജനം തള്ളിക്കളഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. വട്ടിയൂര്‍ക്കാവിലായാലും കോന്നിയിലായാലും സീറ്റുപിടിക്കും എന്ന് പറഞ്ഞ ബിജെപിക്ക് ത്രികോണ മത്സരം പോലും കാഴ്ച വെയ്ക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നര വര്‍ഷം പൂർത്തിയാക്കുകയാണ് . സര്‍ക്കാരിന്റെ നവകേരള നിര്‍മ്മിതിക്കുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവും കരുത്തും നല്‍കുന്നതാണ് ജനവിധി. യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്ഥാനത്ത് യുഡിഎഫ് അപ്രസക്തമാകുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പ് പത്രികയില്‍ എല്‍ഡിഎഫ് പറഞ്ഞ 600 ഇനങ്ങളില്‍ 560 ഓളം നടപ്പാക്കാനായി. 5 വര്‍ഷം കൊണ്ട് നടപ്പാക്കേണ്ടത് നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. അഖിലേന്ത്യാതലത്തില്‍ ഒറ്റക്കഷി ഭരണമെന്ന ബിജെപി മോഹത്തെ തകര്‍ക്കുന്ന ജനവിധിയാണ് നേടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.