സിവിക് ചന്ദ്രന്‍ കേസ്; വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറിനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം ലേബര്‍ കോടതിയിലേക്ക് ജഡ്ജിയെ സ്ഥലംമാറ്റിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.

കൃഷ്ണകുമാറിന് പകരം മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി മുരളീകൃഷ്ണന്‍.എസ് ആകും കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി. കേസില്‍ പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണമെന്ന ജഡ്ജിയുടെ പരാമര്‍ശവും എസ് എസ്ടി വകുപ്പുകളെ തള്ളിക്കൊണ്ടുള്ള ഉത്തരവും വിവാദമായിരുന്നു.

രണ്ടാമത്തെ പീഡന പരാതിയെ തുടര്‍ന്നുള്ള ജാമ്യ ഉത്തരവിലായിരുന്നു അതിജീവിതയുടെ വസ്ത്രധാരണം പ്രകോപനകരമാണെന്ന പരാമര്‍ശം. ഇത് വിവാദമായതിന് പിന്നാലെ എസ് എസ്ടി വകുപ്പുകളെ തള്ളിക്കൊണ്ടുള്ള ഉത്തരവ ആദ്യ ജാമ്യ ഉത്തരവും വിവാദത്തിലാവുകയായിരുന്നു. അതിനിടെ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

അതേസമയം എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി പ്രദീപ്കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ സി.എസ്. മോഹിത്തിനെ എറണാകുളം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു.