അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇനി എല്ലാ ബസുകളിലും സൗജന്യ യാത്ര; അതിദാരിദ്ര നിർമാർജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ

അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. നവംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

ഇതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്ര പൂര്‍ണമായും സൗജന്യമാകും. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. 2025 നവംബർ ഒന്നിന് അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പത്താംതരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സ്‌റ്റൈപന്റ്, കോളജ് കാന്റീനില്‍ സൗജന്യഭക്ഷണം എന്നിവയും നല്‍കും. റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റാനുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാക്കണം. അതിദരിദ്ര ലിസ്റ്റില്‍പ്പെട്ട, സങ്കേതിക തടസ്സമില്ലാത്ത മുഴുവന്‍ പേര്‍ക്കും അവകാശ രേഖകളും നല്‍കി.

Read more

നിലവില്‍ ഹയര്‍ സെക്കന്‍ഡറി വരെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രയാണ്. കോളജ് തലത്തില്‍ മാനദണ്ഡങ്ങള്‍ പരിഗണിച്ച് കണ്‍സഷന്‍ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും കണ്‍സഷന്‍ നിരക്കാണുള്ളത്.