മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ്, അഞ്ച് പൊതുപരിപാടികള്‍, വന്‍ സുരക്ഷ

കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് അഞ്ച് പൊതുപരിപാടികളില്‍ പങ്കെടുക്കും. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 911 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയില്‍ ഉണ്ട്. കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

നികുതി വര്‍ധനക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധ സമരത്തിലാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങളും.

ഇതിനിടെ പ്രതിഷേധത്തെത്തുടര്‍ന്ന് പാലക്കാടേക്കുള്ള യാത്ര മുഖ്യമന്ത്രി ഹെലികോപ്ടറിലാക്കിയെങ്കിലും സമ്മേളന സ്ഥലത്തേക്കുള്ള യാത്രയില്‍ പോലും കരിങ്കൊടി പ്രതിഷേധം ഉണ്ടായി. അനധികൃത കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്