ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങള്‍; പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് മനുഷ്യത്വത്തിനെതിരായ അക്രമമെന്ന് മുഖ്യമന്ത്രി

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യേശുക്രിസ്തു ജനിച്ച ബത്ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുല്‍ക്കൂട് വേണ്ടിടത്ത് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണുള്ളത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സംഭവങ്ങളാണിത്.

ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്ന സംഘര്‍ഷങ്ങളില്‍ മിക്കതിനും അടിസ്ഥാനം രാഷ്ട്രീയമല്ല, മറിച്ച് വംശീയതയാണ്. വംശവിദ്വേഷത്തിന്റെ കലാപത്തീയാണ് പടര്‍ന്നു വ്യാപിക്കുന്നത്. ഈ വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ട്. നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം, അതിന്നു വിഘ്‌നമായുള്ളതെല്ലാം ഇല്ലാതെയാകണം എന്ന ഗുരുവിന്റെ തത്വം ലോകമെങ്ങുമെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തില്‍ ഇടം പിടിച്ച ചില സംഭവങ്ങളുടെ ശതാബ്ദി ആചരണ വേള കൂടിയാണിത്. ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയില്‍ വിളിച്ചുചേര്‍ത്ത സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാനൊരുങ്ങുകയാണ്.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും എസ്. എന്‍. ഡി. പി യോഗം പ്രഥമ കാര്യദര്‍ശിയുമായ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കൃതി പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിയും നടക്കുന്നു. വൈക്കം സത്യഗ്രഹ ശതാബ്ദിയും ഇക്കാലത്താണെന്നത് പ്രസക്തമാണ്. പൗരാവകാശം നേടിയെടുക്കുന്നതിനുള്ള കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ സമരമാണ് വൈക്കം സത്യഗ്രഹം. വൈക്കം സത്യഗ്രഹത്തിന് കേരളം നല്‍കിയ വലിയ സംഭാവനകളിലൊന്ന് പൊതുജനാഭിപ്രായ രൂപീകരണത്തിന് ബഹുജന ജാഥ സംഘടിപ്പിക്കാം എന്നതായിരുന്നു. യാഥാര്‍ത്ഥ്യം ജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ ജനത്തെ അറിയിക്കാനും പിന്തുണ തേടാനും ബഹുജന ജാഥകള്‍ക്ക് കഴിയുമെന്നാണ് ചരിത്രം നല്‍കുന്ന പാഠം. ശിവഗിരി തീര്‍ത്ഥാടനം അതിന്റെ മറ്റൊരു രൂപമാണ്. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ എ. കെ. ജിയും ഉപ്പുസത്യഗ്രഹത്തില്‍ മഹാത്മാ ഗാന്ധിയും നടത്തിയ ബഹുജന ജാഥകള്‍ വൈക്കം സത്യഗ്രഹത്തിന്റെ വിജയാനുഭവങ്ങളില്‍ നിന്നുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായ ചട്ടമ്പി സ്വാമികളുടെ സമാധി ശതാബ്ദിയും ഈ അവസരത്തിലാണ്. അന്നത്തെ ആചാരങ്ങള്‍ അനാചാരങ്ങളാണെന്ന് തിരിച്ചറിയുകയും നിര്‍മാര്‍ജനം ചെയ്യാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനെയാണ് നവോത്ഥാനം എന്ന് പറയുന്നത്. ഇതിനു നേതൃത്വം നല്‍കിയ യോഗിവര്യരാണ് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും. മനുഷ്യത്വം പാടെ അസ്തമിച്ച ചരിത്ര ഘട്ടത്തില്‍ ഉയര്‍ന്നു വന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തെയും ജീവിതത്തെയും ഗുരു മനുഷ്യത്വവത്ക്കരിച്ചു. ആ പ്രക്രിയയിലാണ് കേരളം മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി മാറിയത്. ഗുരുവിന്റെ ഇടപെടല്‍ സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കി. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരള ചരിത്രത്തിലെ മഹദ് സംഭവമായെന്നും മുഖ്യമന്ത്രി പറഞ്ഞു.