ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; വലിയ വഞ്ചനയാണ് സുധാകരന്‍ കാണിച്ചത്, കോണ്‍ഗ്രസിലെ കെ സുധാകരന്‍ എടുത്ത നിലപാടാണ് നല്ലത്

സിപിഎം മുന്‍ നേതാവ് ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ വഞ്ചനയാണ് ആലപ്പുഴയിലെ തലമുതിര്‍ന്ന നേതാവായ ജി സുധാകരന്‍ കാണിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജി സുധാകരനെ കുറ്റപ്പെടുത്തുന്നതിനൊപ്പം കോണ്‍ഗ്രസിലെ കെ സുധാകരന്റെ നിലപാടിനെ പുകഴ്ത്താനും മുഖ്യമന്ത്രി മടിച്ചില്ല. മനോരമ ന്യൂസിനായി നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി കടുത്ത പ്രയോഗങ്ങള്‍.

കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറിയെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി അവരെല്ലാം കഴിവുള്ളവരാണെന്നും പറഞ്ഞു. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരനെന്നും എന്നാല്‍ തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി സുധാകരന്‍ കരുതുന്നെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പാര്‍ട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എടുത്ത നിലപാടിനെ പ്രശംസിക്കുകയും ചെയ്തു.

പാര്‍ട്ടി എന്ന നിലയ്ക്ക് കെ സുധാകരന്‍ എടുത്ത നിലപാടാണ് നല്ലത്. കെ.സുധാകരന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാര്‍ട്ടിയെടുത്തത്. അതിന്റെ അവസാനത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാര്‍ട്ടിക്കാരന്‍ ചെയ്യേണ്ടത്.

കെ സുധാകരന്‍ ചെയ്തത് പോലെ പാര്‍ട്ടിയ്ക്ക് വിധേയനായി നില്‍ക്കുന്നതാണ് നല്ലകാര്യമെന്നും അങ്ങനെയാണ് ഒരു പാര്‍ട്ടിക്കാരന്‍ ചെയ്യേണ്ടതെന്നും പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ നോക്കിയാല്‍ ജി സുധാകരന്‍ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടതെന്ന് കൂട്ടിച്ചേര്‍ത്തു. വഞ്ചനയ്ക്ക് ഇതില്‍പരം വിശേഷണമില്ലെന്ന് പറഞ്ഞ പിണറായി വിജയന്‍, എത്രവലിയ വഞ്ചനയാണ് സുധാകരന്‍ കാണിച്ചതെന്നും ചൂണ്ടിക്കാട്ടി. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചു ഗൂഢാലോചന നടത്തി കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിയെന്നാല്‍ എത്ര വലിയ പാതകമാണതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പാര്‍ട്ടി വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. സഖാക്കളില്‍ പാര്‍ട്ടിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഉറച്ച പാര്‍ട്ടിക്കാരനായിരുന്നു ജി.സുധാകരന്‍. മറ്റൊരു തരത്തില്‍ കാര്യങ്ങള്‍ വളരുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചില്ല. സാധാരണ രീതിയില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലല്ലോ. പക്ഷേ മുന്‍പേ ഇതിനുവേണ്ടി കളമൊരുക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിക്കുന്നതല്ലല്ലോ.

സുധാകരനെ അനുനയിപ്പിക്കാന്‍ താന്‍ വിളിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനമോഹം വന്നാല്‍ ഏതുരീതിയിലുള്ള അധഃപതനവും വരാമെന്ന് ടി.കെ.ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.