ഒന്നാംപ്രതി മുഖ്യമന്ത്രി, തന്റെ ആരോപണം സത്യമെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. കൂടുതല്‍ വസ്തുതകള്‍ വൈകാതെ പുറത്തുവരുമെന്നും പലരുടെയും മുഖംമൂടികള്‍ അഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ബിരിയാണി ചെമ്പ് കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്തുവരും. രാഷ്ട്രീയ ഒത്തുതീര്‍പ്പുകൊണ്ടാണ് അന്ന് അന്വേഷണം നിലച്ചത്. സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്വര്‍ണ്ണക്കളളക്കടത്ത് കേസുമായി മുഖ്യമന്ത്രിക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണം ഇതാദ്യമായാണ് സ്വപ്ന ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല. മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളനി നെറ്റോ, മുഖ്യമന്ത്രിയുടെ സ്റ്റാഫ് രവീന്ദ്രന്‍, മന്ത്രി കെ ടി ജലീല്‍ എന്നിവര്‍ക്കെല്ലാം കോണ്‍സുലേറ്റുവഴിയുള്ള ഇടപാടുകള്‍ അറിയമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.