നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ ഒഴിവാക്കാൻ സിപിഐഎം ആലോചന. എംഎൽഎമാർക്ക് രണ്ടു തവണ, മന്ത്രിമാർക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ചർച്ച. സ്ഥാനാർത്ഥി മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്ന സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തു വീണ്ടും മത്സരിക്കും.
ഭരണ തുടർച്ച ലക്ഷ്യമിടുന്ന സിപിഐഎം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ ഒഴിവാക്കി പ്രധാനപ്പെട്ട നേതാക്കൾക്ക് വീണ്ടും മത്സരിക്കാൻ അവസരം ഒരുക്കുന്നത്. കെ കെ ഷൈലജ, ടി പി രാമകൃഷ്ണൻ, വീണാ ജോർജ് തുടങ്ങിയവരേയും വീണ്ടും മത്സരിപ്പിക്കാൻ ആലോചനയുണ്ട്. വിജയ സാധ്യത കണക്കിൽ എടുത്തു ടേം വ്യവസ്‌ഥ മാറ്റാനാണ് തീരുമാനം. മണ്ഡലം കൈവിട്ടുപോകാതിരിക്കാൻ പരിചയ സമ്പതയുള്ള നേതാക്കളെ മത്സരരംഗത്തേക്കിറക്കാനും മൂന്നാം തവണയും ഭരണത്തിൽ തുടരുകയെന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐഎം തവണ വ്യവസ്ഥ കാരണം മുതിർന്ന നേതാക്കൾ മാറി നിൽക്കേണ്ടി വന്നിരുന്നു. ഇത്തവണ ഓരോ മണ്ഡലം സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കാനാണ് ചർച്ചകൾ. തവണ വ്യവസ്ഥയിൽ മാറ്റം വരുത്താതെ മണ്ഡലങ്ങൾ നിലനിർത്താൻ ആകില്ലെന്നു വിലയിരുത്തൽ. വിവിധ ജില്ലാ കമ്മിറ്റികൾ ചേർന്നതിന് ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലേക്കുള്ള റിപ്പോർട്ടിങ്ങിലേക്ക് സിപിഐഎം കടക്കുകയാണ്. ഇതിന് ശേഷമാകും സംസ്ഥാന കമ്മിറ്റിയിലേക്ക് ടേം വ്യവസ്ഥ മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലേക്ക് പാർട്ടി കടക്കുക.







