ചെന്താമരക്ക് ഇരട്ട ജീവപര്യന്തം; നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ ശിക്ഷ വിധിച്ചു, നാലേകാൽ ലക്ഷം രൂപ പിഴ ഒടുക്കണം

പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുവകുപ്പുകളിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പാലക്കാട് അഡീഷണൽ സെഷൻ കോടതിയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നും കോടതി പറഞ്ഞു. ജീവപര്യന്തത്തോടൊപ്പം നാലേകാൽ ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

കേസിൽ ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി നേരത്തെ വിധിച്ചിരുന്നു. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞിരുന്നു. സജിത കൊലക്കേസിൽ റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ഈ ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.

Read more