നേതൃമാറ്റം ഉറപ്പ്; സുരേഷ് ഗോപി അല്ലെങ്കിൽ വത്സൻ തില്ലങ്കേരി ബി.ജെ.പി അദ്ധ്യക്ഷനായി എത്തുമോ?

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരളഘടകത്തിൽ കേന്ദ്രം അഴിച്ചുപണിക്ക് തയ്യാറാവുന്നു. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്.

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യപരിഗണന നടനും എം.പിയുമായ സുരേഷ് ഗോപി തന്നെയാണ്. സുരേഷ് ഗോപിയുടെ ജനകീയ മുഖം കേരളത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കാണുന്നത്. പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാനും സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തുക്കുന്നത് സഹായിക്കുമെന്നും കേന്ദ്രം കാണുന്നു.

എന്നാൽ കേട്ടതൊന്നും ശരിയല്ലെന്നും തനിക്ക് തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നുമാണ് സുരേഷ് ഗോപി ഇതിനോട് പ്രതികരിച്ചത്. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഇതോടെ സുരേഷ് ഗോപി അല്ലെങ്കിൽ മറ്റാര് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന ചർച്ചകളും സജീവമാണ്. കുമ്മനം രാജശേഖരന് സ്ഥാനം ലഭിച്ചത് പോലെ ആർ.എസ്.എസ് പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷനായ വത്സൻ തില്ലങ്കേരി തല്‍സ്ഥാനത്ത് എത്തുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ആർഎസ്എസിന്റെ പിന്തുണയുണ്ടെങ്കിലും സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് പുറത്ത് വത്സൻ തില്ലങ്കേരിക്ക് സ്വീകാര്യതയില്ലെന്നതാണ് പോരായ്മ. ജനകീയ മുഖമായ സുരേഷ് ഗോപിയെ തഴഞ്ഞ് തീവ്രഹിന്ദു മുഖമായ വത്സൻ തില്ലങ്കേരിയെ പ്രസിഡന്റ് ആക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന സൂചനകളും ഇതിനോടകം വന്നു കഴിഞ്ഞു.

ചർച്ചകൾ പുരോഗമിക്കവെ ഈവർഷം അവസാനത്തോടെ സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സജീവമായി നിർത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് അടുത്ത പ്രസിഡന്റിന് മുന്നിലുള്ളത്. അതേസമയം അടുത്തകാലത്തായി ബി.ജെ.പി മുഖമായി സംസ്ഥാനത്ത് മാധ്യമങ്ങളിൽ നിറയുന്നത് സുരേഷ് ഗോപിയാണ് എന്നുള്ളത് സൂചനയായി കാണുന്നവരുമുണ്ട്.