ചാലക്കുടി ബാങ്ക് കൊള്ള: 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് എടുത്തത് 15 ലക്ഷം, സംസാരിച്ചത് ഹിന്ദിയില്‍; തൃശൂര്‍ ജില്ല മൊത്തം വലവിരിച്ച് പൊലീസ്

ചാലക്കുടിയിലെ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍. ബാങ്കിനെക്കുറിച്ച് അറിയാവുന്ന ആളാണ് മോഷ്ടാവെന്നും ഹിന്ദിയിലാണ് പ്രതി സംസാരിച്ചിരുന്നതെന്നും എസ്പി പറഞ്ഞു.

45 ലക്ഷം രൂപ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം മാത്രമാണ് കവര്‍ന്നത്. പ്രതി പോയ വഴിയെക്കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 2.12ന് ബാങ്കില്‍ കടന്ന പ്രതി രണ്ടര മിനുട്ടിനുള്ളില്‍ കവര്‍ച്ച നടത്തി മടങ്ങി. പ്രതിയെ പിടികൂടാന്‍ എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്പി പറഞ്ഞു.

പ്രതിയ്ക്കായി തൃശൂര്‍ ജില്ല മൊത്തം പൊലീസ് വലവിരിച്ചിരിക്കുകയാണ്. എന്‍ട്രോക്ക് എന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്ന് കണ്ടെത്തി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകര്‍ത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.

Read more

പ്രതി പോകാന്‍ സാധ്യതയുള്ള ഇടവഴികളും ഒഴിഞ്ഞ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. എല്ലാ പ്രധാന പാതകളിലും പരിശോധനയുണ്ട്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തു.