സുരേഷ് ഗോപിയെ ഒതുക്കാനുള്ള ശ്രമമെന്നത് കള്ളക്കഥകള്‍; തൃശൂര്‍ സീറ്റില്‍ മാറ്റമില്ലെന്ന് കെ സുരേന്ദ്രന്‍

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ കള്ളക്കഥകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞെന്നും അത് തടയാനാകില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച് തുടങ്ങിയ പോസ്റ്റില്‍ ഇത് കോണ്‍ഗ്രസ് അജണ്ടയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെ എല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാര്‍ക്കെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം ഏതറ്റം വരെയും പോകുമെന്ന് അറിയാത്തവരല്ല തങ്ങളെന്നും ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുമെന്നും കുറിച്ച സുരേന്ദ്രന്‍ അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകളാണ് പ്രചരണങ്ങളെന്നും ആരോപിച്ചു. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ പദവി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമേ ഏറ്റെടുക്കൂ എന്ന നിലപാട് സുരേഷ് ഗോപി അറിയിച്ചതിന് പിന്നാലെയാണ് അധ്യക്ഷ പദവിയില്‍ താരത്തിന് അതൃപ്തിയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

” ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതല്‍ മലയാളം ചാനലുകള്‍ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനല്‍. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേര്‍ന്ന് ആക്രമണം. ഒരു വാര്‍ത്ത കൊടുക്കുന്നതിനുമുന്‍പ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാര്‍ക്ക്. ഇത് കോണ്‍ഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോണ്‍ഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുന്നത്. ‘അതേ’ചാനലിലെ കോണ്‍ഗ്രസ്സ് ഏജന്റായ റിപ്പോര്‍ട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താന്‍ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങള്‍. ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും . അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകള്‍. സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല.”