അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഴഞ്ഞാഴി എന്നതാണ് ധനമന്ത്രിയുടെ മറുപടി; ധവളപത്രം ഇറക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്. അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് മന്ത്രി പറയുന്നത്. ആരും ആരുടേയും അടിമയല്ല. അടിമ ഉടമ എന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

പറഞ്ഞ കണക്കുകളില്‍ ധനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ മറുപടിയില്ല, പകരം വാമനപൂജയെന്നൊക്കെയാണ് പ്രതികരണം. പഞ്ച് ഡയലോഗ് പറഞ്ഞ് എല്ലാക്കാലവും രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു. കുടിശിക വന്നത് കൃത്യമായ നടപടികള്‍ സര്‍ക്കാര്‍ പാലിക്കാത്തതിനാലാണെന്നും കണക്കുകള്‍ പറയുന്നതല്ലാതെ മന്ത്രിമാര്‍ ആരുംതന്നെ വിശദാംശങ്ങള്‍ പറയുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

നെല്ല് സംഭരണത്തിന് കേന്ദ്രം 378 കോടി നല്‍കിയെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി പണം സംസ്ഥാന സര്‍ക്കാര്‍ നെല്‍കര്‍ഷകര്‍ക്കു നല്‍കിയോ അതോ കേരളീയം പരിപാടിക്ക് ചെലവാക്കിയോ എന്നും പരിഹസിച്ചു. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ആരെന്ന് വ്യക്തമാണ്. കേന്ദ്രം വര്‍ധിപ്പിച്ച താങ്ങുവിലയല്ല നല്‍കുന്നത്. കാര്യങ്ങള്‍ ചെയ്യാതെ പഴി കേന്ദ്രത്തിന്റെ തലയില്‍ വക്കാനാണ് ശ്രമം. പറഞ്ഞ കാര്യങ്ങളില്‍ ധവളപത്രം ഇറക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.ല