മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ട സംഭവം; അന്ന് ആരുമറിയാതെ അവസാനിപ്പിച്ചു, ജാതി വിവേചനം നേരിട്ട ക്ഷേത്ര സമിതിയിലുള്ളത് സിപിഎം നേതാക്കൾ

സിപിഎം കേന്ദ്രകമ്മറ്റിയംഗവും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ട ക്ഷേത്രത്തിന്റെ ഭരണ സമിതിയിൽ ഉള്ളത് സിപിഎം പാർട്ടി നേതാക്കൾ. പാർട്ടിയുടെ പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മറ്റിയംഗം ടിപിസുനിൽ കുമാറാണ് ക്ഷേത്രം ട്രസ്റ്റിയുടെ ചെയർമാൻ. അഞ്ചാംഗ ട്രസ്റ്റിയിൽ ബാക്കിയുള്ള നാലുപേരും ഇടതുപക്ഷത്തു നിന്നുള്ളവരാണ്.

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരു മന്ത്രി ക്ഷേത്രത്തിൽ വന്ന് അപമാനിക്കപ്പെട്ട സംഭവത്തിൽ അന്ന് തന്നെ ക്ഷേത്ര കമ്മറ്റിക്കെതിരെ വിമർശനം ഉയർന്നിരുന്നു.  ടിഎം മധുസൂദനൻ എംഎൽഎയും ക്ഷേത്ര കമ്മിറ്റി ചെയർമാനും അന്ന് തന്നെ അബദ്ധം മനസിലാക്കിയിരുന്നു. മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സംഘാടകർ തയാറായില്ലെന്ന ആരോപണവും ഉയർന്നിരുന്നു. അന്ന് ആരുമറിയാതെ കെട്ടടങ്ങിയ വിവാദമാണ് മാസങ്ങൾക്ക് ശേഷം മന്ത്രിതന്നെ പൊതുവേദിയിൽ വെളിപ്പെടുത്തി ചർച്ചകൾ സജീവമാക്കിയത്.

ജനുവരി 26 ന് വൈകിട്ടാണ് പയ്യന്നൂർ നഗരത്തിനു സമീപത്തെ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ നടപ്പന്തൽ ഉദ്ഘാടനത്തിനു മന്ത്രി എത്തിയത്. പൂജാരിമാർ വിളക്കുക്കൊളുത്തിയ ശേഷം ഊഴം കാത്തിരുന്ന മന്ത്രിക്ക് കൊടുക്കാതെ വിളക്ക് താഴെ വെച്ചു. മേൽശാന്തി ആദ്യം വിളക്ക് കൊളുത്തിയ ശേഷം ദീപം കീഴ്‍ശാന്തിക്ക് നൽകി. ഇദ്ദേഹവും വിളക്ക് കൊളുത്തിയ ശേഷം മന്ത്രിക്ക് കൊടുക്കാതെ താഴെ വെക്കുകയായിരുന്നു. പിന്നീട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വെച്ചുനീട്ടിയ വിളക്ക് നിരസിച്ച് അപ്പോൾ തന്നെ മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആചാരവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലക്ക് സംഭവം ആരുമറിയാതെ അന്ന് അവസാനിപ്പിക്കുകയായിരുന്നു.

പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം മറ്റൊരാൾക്ക് നൽകുന്നത് ആചാര ലംഘനം ആണെന്നാണ് വിശ്വാസം. എന്നാൽ ഇതെല്ലാം അറിയുന്ന ക്ഷേത്ര കമ്മറ്റിക്കാർ മന്ത്രിയെ അവിടേക്ക് ക്ഷണിച്ചതെന്തിനായിരുന്നു എന്നാണ് പാർട്ടിയുമായി ബന്ധമുള്ളവർ തന്നെ ചോദിക്കുന്നത്. പൂജാരിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിലും ഈ സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്ന് അവർ ചൂണ്ടികാണിക്കുന്നു.