നടിയെ ആക്രമിച്ച കേസ്; അന്തിമ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കില്ല

നടിയെ ആക്രമിച്ച കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കില്ല. അന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഇന്ന് സമര്‍പ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന് മൂന്ന് മാസം സമയം കൂടി അനുവദിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വിചാരണ കോടതിയെ നാളെ അറിയിക്കും.

ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു നേരത്തെ കോടതി നിര്‍ദേശിച്ചത്. എന്നാല്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ പുതിയ ഹര്‍ജി ഹൈക്കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമായിട്ടില്ല.

ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വിചാരണക്കോടതിക്ക് എതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന നടപടി ആശ്ചര്യപ്പെടുത്തുന്നതും കേട്ടുകേള്‍വി ഇല്ലാത്തതുമാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. അനൂപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് തെളിവ് കിട്ടിയതെന്നും ഈ സാഹചര്യത്തില്‍ സൈബര്‍ രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണമെന്നമുള്ള നിലപാടിലാണ് ക്രൈംബ്രാഞ്ച്. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും നാളെ വിചാരണക്കോടതിയുടെ പരിഗണിക്കും.