പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തരവകുപ്പ്. കേസ് ഒത്തുത്തീർപ്പാക്കാനായി പ്രതികൾ സിഡബ്ല്യുസി ചെയർമാൻ്റെ ഓഫീസിൽ നേരിട്ട്പോയെന്നാണ് കണ്ടെത്തൽ. കോന്നി ഡിവൈഎസ്‌പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് കണ്ടെത്തൽ.
ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അതിജീവിത ശക്തമായി നിലപാടെടുത്തതോടെ സിഡബ്ല്യുസിക്ക് ഒടുവിൽ പൊലീസിന് റിപ്പോർട്ട് കൈമാറണ്ടി വന്നു. സിഡബ്ല്യുസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാലതാമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിൻ്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം ഡിവൈഎസ്‌പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിന് പത്തനംതിട്ടയിലെ പൊലീസ് അതിരുവിട്ട സഹായം നൽകിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കിട്ടിയ പരാതിയിൽ മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പൊലീസ് പ്രതിയെ സഹായിച്ചു. പിന്നീട് പേരിന് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തു ആറന്മുള പൊലീസിന് കൈമാറി. കേസിന്റെ തുടക്കത്തിലെ വീഴ്ചയിൽ കോന്നി ഡിവൈഎസ്പി ടി. രാജപ്പനെയും എസ് എച്ച് ഓ ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തിരുന്നു.