ഗതാഗത കുരുക്കില്‍ പെട്ട് രോഗി മരിച്ച സംഭവം; ആംബുലന്‍സിന്റെ വഴി മുടക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

ഗതാഗത കുരുക്കില്‍ പെട്ട് ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ച സംഭവത്തില്‍ കുരുക്കുണ്ടാക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. മനക്കൊടി തോട്ടപ്പിള്ളി വീട്ടില്‍ ഫ്രിജിലിനെതിരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തത്. മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയിലും അശ്രദ്ധമായും വാഹനമോടിച്ചെന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇടശ്ശേരി സ്വദേശി പുഴങ്കര ഇല്ലത്ത് അബ്ദുള്‍ റഹിമാന്റെ ഭാര്യ ഐഷാബി (67) യാണ് മരിച്ചത്. എന്തോ കടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ഐഷാബിയെ വാടാനപ്പള്ളി ആക്ട്‌സിന്റെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു സംഭവം.

മനക്കൊടി ചേറ്റുപുഴ പാടത്താണ് ആംബുലന്‍സ് ഗതാഗത കുരുക്കില്‍ പെട്ടത്. തൃശ്ശൂര്‍-കാഞ്ഞാണി റൂട്ടിലോടുന്ന “മണിക്കുട്ടന്‍” എന്ന ബസാണ് വരി തെറ്റിച്ച് തെറ്റായ ദിശയില്‍ കടന്നു വന്നത്. ഇതോടെ ആംബുലന്‍സ് 15 മിനിറ്റോളം നീങ്ങാന്‍ കഴിയാത്ത വിധം ഗതാഗത കുരുക്കില്‍ പെട്ടു. തര്‍ക്കത്തിന് ഒടുവിലാണ് ആംബുലന്‍സിന് കടന്നുപോകാനായത്. വഴിമധ്യേ ഐഷാബി മരിച്ചു.

ഗതാഗത കുരുക്കില്‍ പെട്ട ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.