കെകെ ശൈലജ ലോക്സഭയിലേക്ക്; സിപിഎമ്മിന്റെ സ്ഥാനാർത്ഥി സാധ്യതാ പട്ടിക പുറത്ത്

ലോക്സഭാ തിരഞ്ഞ‌ടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 15 സീറ്റുകളിൽ സിപിഎം, നാലിടത്ത് സിപിഐ, ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്നാണ് മുന്നണി യോഗത്തിലെ തീരുമാനം. ഇതിനോടകം തന്നെ സ്ഥാനാർഥി സാധ്യത പട്ടികയും പുറത്തുവരുന്നുണ്ട്.

മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളിൽ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉൾക്കൊളളുന്ന ഒരു സ്ഥാനാ‍ർത്ഥിപ്പട്ടികയാണ് സിപിഎം പരിഗണിക്കുന്നത്. തോമസ് ഐസക്ക്, എകെ ബാലൻ അടക്കമുളള മുതി‍ര്‍ന്ന നേതാക്കളുടെ പേരുകളുള്ള സ്ഥാനാ‍ര്‍ത്ഥി സാധ്യതാ പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് നൽകിയിരിക്കുന്ന പട്ടികയിൽ കെകെ ശൈലജയെ രണ്ട് മണ്ഡലങ്ങളിൽ പരാഗണയ്ക്കുന്നുണ്ട്. 2009 ൽ മുല്ലപ്പളളി രാമചന്ദ്രനിലൂടെ പിടിച്ച് കെ മുരളീധരനിലൂടെ കോൺഗ്രസ് നിലനിര്‍ത്തിയ വടകര മണ്ഡലത്തിൽ ഇത്തവണ പ്രമുഖനെ മത്സരിപ്പിച്ച് തിരിച്ച് പിടിക്കാനാണ് സിപിഎം നീക്കം. എ പ്രദീപ്കുമാറിനാണ് മണ്ഡലത്തിൽ മുൻതൂക്കാമെങ്കിലും ജനപ്രീതിയിൽ മുന്നിലുളള കെകെ ശൈലജയുടെ പേരും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നൽകിയ സാധ്യതാപ്പട്ടികയിലുണ്ട്. മന്ത്രിയെന്ന നിലയിൽ പ്രവ‍ര്‍ത്തിച്ച വേളയിൽ കെകെ ശൈലജ നേടിയെടുത്ത ജനപ്രീതി മണ്ഡലം പിടിക്കാൻ മുതൽക്കൂട്ടാകുമെന്നാണ് സിപിഎം വിലയിരുത്തൽ.

കോഴിക്കോട് മണ്ഡലത്തിൽ രാജ്യസഭാംഗമായ എളമരം കരീമും വി വസീഫും പട്ടികയിലുണ്ട്. മുഹമ്മദ് റിയാസിന്റയടക്കം പിന്തുണ വസീഫിനുണ്ട്. എന്നാൽ കോഴിക്കോട് എളമരം കരീം പോലുളള ഒരു നേതാവാണ് വേണ്ടതെന്നാണ് മുതി‍ര്‍ന്ന നേതാക്കളുടെ വിലയിരുത്തൽ. കാസർഗോഡ് എംവി ബാലകൃഷ്ണനെയും ടിവി രാജേഷിനെയും പരിഗണിക്കുന്നു.

കൊല്ലത്ത് മുകേഷ്, പത്തനംതിട്ടയിൽ തോമസ് ഐസക്കിന്റെയും ആലപ്പുഴയിൽ എംഎം ആരിഫിന്റെയും പേരുകൾ പട്ടികയിലുണ്ട്. കർഷക സമര നേതാവ് ബിജു കൃഷ്ണയുടെ പേരും ഉയരുന്നുണ്ട്. ആറ്റിങ്ങലിൽ വി ജോയിയുടെയും ഇടുക്കിയിൽ ജോയ്‌സ് ജോർജിന്റെയും പേരാണുള്ളത്. ചാലക്കുടി സി രവീന്ദ്രന്റെയും ആലത്തൂർ മന്ത്രി കെ രാധാകൃഷ്ണന്റെയും പേരുകളുണ്ട്. മലപ്പുറത്ത് യുഡിഎഫിൽ നിന്നും അട‍ര്‍ത്തിയെടുക്കുന്ന ഒരാളെയാകും പരിഗണിക്കുന്നതെന്നാണ് വിലയിരുത്തൽ. പാലക്കാട്ട് എം സ്വരാജിന്റെ പേരും ഉയ‍ര്‍ന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയത്ത് തോമസ്ചാഴിക്കാടനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുന്ന പേരുകൾ കീഴ് ഘടകത്തിലേക്ക് അയക്കും. അവിടെ ചർച്ച ചെയ്ത ശേഷം വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരിഗണനക്ക് വരും. അവസാനം പിബിയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം കൊടുക്കുക. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.