'ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല, ഒരു ഹെവി ഇന്‍ഡസ്ട്രി ഇല്ല, അതുകൊണ്ടാണ് ചെറുപ്പക്കാര്‍ നാടുവിട്ടു രക്ഷപ്പെടുന്നത്'; പിണറായിയുടെ ചൂരക്കറി പിണക്കത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ സി ദിവാകരന്‍

ചെറിയ മീനൊന്നും ഇഷ്ടമല്ലാത്തത് കൊണ്ട് ചൂരക്കറി കിട്ടിയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയന്‍ മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍നിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു ശേഷം വീണ്ടും ഇടതുസര്‍ക്കാരിനെ വെട്ടിലാക്കി സിപിഐ നേതാവ് സി. ദിവാകരന്‍. കേരളത്തില്‍ ഫാക്ടറികളോ നിര്‍മാണകേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് കൊണ്ടാണ് യുവാക്കള്‍ പാസ്‌പോര്‍ട്ടെടുത്ത് നാടുവിട്ടു രങപ്പെടുന്നതെന്നാണ് സി ദിവാകരന്‍ പറയുന്നത്. ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു കേരളത്തിലെ യുവാക്കള്‍ പോകുന്നതിന്റെ കാരണം വിശദീകരിച്ചാണ് ഇടത് സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രയോഗം സിപിഐയുടെ മുതിര്‍ന്ന നേതാവ് നടത്തിയത്.

ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലെന്നാണ് സിപിഐ നേതാവ് പറയുന്നത്. ഒരു ഹെവി ഇന്‍ഡസ്ട്രി ഇവിടെ ഇല്ലെന്നും ഇവിടെ പ്രൊഡക്ഷനും മാനുഫാക്ചറിങ്ങും ഇല്ലെന്നും വിമര്‍ശിക്കുന്ന സി ദിവാകരന്‍ കേരളത്തില്‍ ഫാക്ടറിയും നിര്‍മാണവും വരുത്തേണ്ടത് സര്‍ക്കാരല്ലേ എന്നും ചോദിക്കുന്നുണ്ട്. ഇത്ര നാള്‍ ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നതെന്നാണ് സി. ദിവാകരന്‍ പറയുന്നത്.

”ഇന്ത്യയെയാകെ താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ചെറിയ പഞ്ചായത്താണ് ഈ കേരളം. ഇവിടെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു ഹെവി ഇന്‍ഡസ്ട്രി ഒന്നും ഇവിടെ ഇല്ല. ഇവിടെ പ്രൊഡക്ഷനും മാനുഫാക്ചറിങ്ങും ഇല്ല. കേരളത്തില്‍ കാറോ മോട്ടര്‍ ബൈക്കോ ഹെവി മെഷിനറിയോ ഉല്‍പാദിപ്പിക്കുന്നുണ്ടോ. ഇത്ര നാള്‍ ആയിട്ടും കേരളത്തില്‍ ഒരു ഫാക്ടറി പോലും ഇല്ല. അതുകൊണ്ടാണ് ചെറുപ്പക്കാര്‍ എങ്ങനെയെങ്കിലും പാസ്പോര്‍ട് തരപ്പെടുത്തി കാശും കൊടുത്ത് നാടുവിട്ടു പോയി രക്ഷപ്പെടുന്നത്. കേരളത്തില്‍ ഫാക്ടറിയും നിര്‍മാണവും വരുത്തേണ്ടത് സര്‍ക്കാരല്ലേ”.

Read more

കോളജ് പഠനകാലത്ത് അമ്മ ഉണ്ടാക്കി കൊടുത്തുവിട്ട ചെറിയ ഒറോട്ടി കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുപരിപാടിയില്‍ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ് സി ദിവാകരന്റെ മീന്‍കഥ വെളിപ്പെടുത്തലും സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായത്. പിണറായി വിജയന് ചെറിയ മീനുകള്‍ ഇഷ്ടമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വില കൂടിയ മത്സ്യമേ കഴിക്കൂവെന്നും കറിയില്‍ വിരലിട്ട് അമര്‍ത്തി നോക്കിയപ്പോള്‍ വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി എന്നുമാണ് സി ദിവാകരന്‍ അഭിമുഖത്തില്‍ പറഞ്ഞത്. പിണറായി വിജയന്‍ ചൂരക്കറി കഴിക്കാന്‍ കൂട്ടാക്കാതെ ഇരുന്നതിനാല്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം.സത്യനേശന്‍ പിറ്റേന്നു പുലര്‍ച്ചെ പാളയം മാര്‍ക്കറ്റില്‍ പോയി വലിയ നെയ്മീന്‍ വാങ്ങി പാറശാലയില്‍ എത്തിച്ചു കറിവച്ചു കൊടുത്തുവെന്നും അതോടെ പിണറായിക്കു സന്തോഷമായെന്നും സി.ദിവാകരന്‍ പറഞ്ഞിരുന്നു.