കല്യാണം നടത്തിയതിന്റെ ഫീസ് നൽകിയില്ല, നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ; രണ്ട് വിരലുകൾ അറ്റു

വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിൽ നവവരനെ ബ്രോക്കർ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. വെള്ളരിക്കുണ്ടിലാണ് സംഭവം. പറമ്പ റേഷൻ കടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്.

വിവാഹ ബ്രോക്കറായ പറമ്പയിൽ സ്വദേശിയായ ബേബിയാണ് അബ്രഹാമിനെ ആക്രമിച്ചത്. സംഭവത്തിൽ ബ്രോക്കറെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഈ അടുത്താണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ബേബിയാണ് ഇടനിലക്കാരനായി നിന്നത്. എന്നാൽ വിവാഹം കഴിഞ്ഞിട്ടും അബ്രഹാം ബ്രോക്കർ ഫീസ് നൽകിയില്ലെന്നാണ് ബേബി ആരോപിക്കുന്നത്. ഇതിൽ പ്രകോപിതനായ പ്രതി ഏപ്രിൽ നാലിന് രാത്രിയിൽ കടയിൽ നിൽക്കുകയായിരുന്ന അബ്രഹാമിനെ കത്തി കൊണ്ട് വെട്ടുകയായിരുന്നു.

വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയ നിലയിലാണ്. കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്രഹാം നിലവായിൽ തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ ബേബിയെ റിമാൻഡ് ചെയ്തു.