പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് ചോദ്യം ചെയ്തു; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനം

കണ്ണൂര്‍ പയ്യന്നൂരില്‍ പാലം നിര്‍മ്മാണത്തിലെ തട്ടിപ്പ് ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. തട്ടിപ്പ് വിവരാവകാശ രേഖവഴി പുറത്ത് വിട്ട ലിജേഷ്, സുരേഷ് എന്നിവരെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്.

കണ്ടങ്കാളി വട്ടക്കുളം ബ്രാഞ്ച് സെക്രട്ടറിയായ പി പി പവിത്രനും വാര്‍ഡ് മെമ്പര്‍ കെ ബാലന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവാക്കളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

പയ്യന്നൂര്‍ നഗരസഭയിലെ 22ാം വാര്‍ഡായ വട്ടക്കുളത്താണ് സംഭവം. മറുവശത്തുള്ള എട്ട് കുടുംബങ്ങള്‍ ഈ പാലത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. പുറം ലോകവുമായി ഇവരെ ബന്ധിപ്പിക്കുന്ന പാലമാണ് പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള പാലം പൊളിച്ച് മാറ്റി എല്ലാ വാഹനങ്ങള്‍ക്കും പോകാന്‍ കഴിയുന്ന വിധത്തില്‍ അഞ്ചര മീറ്ററാക്കാക്കി പുനര്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. ഇതിനാ.യി 2019ല്‍ നഗരസഭയുടെ അനുമതി ലഭിക്കുകയും, 7 ലക്ഷം രൂപ ഫണ്ടും വകയിരുത്തുകയും ചെയ്തു.

കോവിഡ് കാലത്ത് നിര്‍ത്തിവച്ച് നിര്‍മ്മാണം കഴിഞ്ഞ മാസമാണ് വീണ്ടും ആരംഭിച്ചത്. എന്നാല്‍ പാലം നാല് മീറ്ററില്‍ പണിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ലിജേഷ് ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ പ്രകോപിതരായ നേതാക്കളും സംഘവും നടുറോട്ടിലിട്ട് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ബ്രാഞ്ച് സെക്രട്ടറിയും, വാര്‍ഡ് മെമ്പറും.