ബി.പി.സി.എൽ സ്വകാര്യവത്കരണം; കേന്ദ്ര സര്‍ക്കാറിനെതിരെ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം. ഈ മാസം 15 ന് തൃപ്പൂണിത്തുറയില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഭാരത് പെട്രോളിയം കോർപറേഷന്റെ 53.29 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ബി.പി.സി.എലിന്റെ ഭാഗമായ കൊച്ചി റിഫൈനറിയുടെ വികസനത്തെയും അനുബന്ധ പദ്ധതികളെയും ബാധിക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.

ബി.പി.സി.എലിന്റെ ഭാഗമായ കൊച്ചി റിഫൈനറി സംസ്ഥാനത്തെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. കൊച്ചി റിഫൈനറിയുടെ സംസ്കരണശേഷി 9.5 മില്യൺ മെട്രിക് ടണ്ണിൽനിന്ന്‌ 15.5 മില്യൺ മെട്രിക്‌ ടണ്ണായി വർധിപ്പിച്ച ഐ.ആർ.ഇ.പി പദ്ധതി ഒരു വർഷംമുമ്പാണ്‌ പൂർത്തിയാത്‌. ‌ഈ പദ്ധതിയിൽ നിന്നുണ്ടാകുന്ന അഞ്ചുലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗിച്ച്‌ പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള രണ്ട് പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പ്രാരംഭഘട്ടത്തിലാണ്‌‌. ഈ പദ്ധതികൾക്ക്‌ നികുതിയിളവുകളും മറ്റു സൗജന്യങ്ങളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. പോളിയോൾ പദ്ധതിക്കുവേണ്ടി ഫാക്ടിന്റെ 176 ഏക്കർ ഭൂമിയും സൗജന്യനിരക്കിൽ കൈമാറി. ബി.പി.സി.എല്‍ സ്വകാര്യ വത്കരിക്കപ്പെട്ടാല്‍ കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതികള്‍ അട്ടിമറിക്കപെടുമെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.

അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 15 ന് തൃപ്പൂണിത്തുറയില്‍ ലായം ഗ്രൌണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. 17ആം തിയതി മുതല്‍ അമ്പലമുകളിലെ ബി.പി.സി.എല്‍ റിഫൈനറിക്ക് മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.