സവര്‍ക്കര്‍- ഗോഡ്‌സെ പരാമര്‍ശം: ലഘുലേഖ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി

മഹാത്മാഗാന്ധി ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നുവെന്ന സേവാദളിന്റെ ലഘുലേഖയിലെ പരാമര്‍ശത്തിനെതിരെ എന്‍.സി.പി രംഗത്ത്. അധിക്ഷേപിക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ തയ്യാറാക്കുന്നത് ശരിയല്ല.. ആശയപരമായ വിയോജിപ്പുകള്‍ തെറ്റല്ല. അതേസമയം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല പത്യേകിച്ച് വ്യക്തി (സവര്‍ക്കര്‍) ജീവിച്ചിരിപ്പില്ലെങ്കില്‍-എന്‍.സി.പി. വക്താവ് നവാബ് മാലിക്ക് വ്യക്തമാക്കി. ലഘുലേഖ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ പോഷകസംഘടന സേവാദളിന്റെ പരിശീലന ക്യാമ്പില്‍ വിതരണം ചെയ്ത ലഘുലേഖയിലെ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍ എന്ന തലക്കെട്ടിലായിരുന്നു ലഘുലേഖ തയ്യാറാക്കിയത്. ഉമാഭാരതി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ ലഘുലേഖയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിന് മനോരോഗ ചികിത്സകന്റെ ആവശ്യമുണ്ട്. അവര്‍ എഴുതിയത് അപലപിക്കപ്പെടേണ്ടതാണ്. അവര്‍ക്ക് സമനില തെറ്റിയിരിക്കുന്നു. ലഘുലേഖയിലെ മുഴുവന്‍ കാര്യങ്ങളും അടിസ്ഥാനരഹിതമാണ്- ഉമാഭാരതി ആരോപിച്ചു. ഉദ്ധവ് താക്കറെ ഇപ്പോള്‍ എന്തു ചെയ്യുമെന്നാണ് കാണേണ്ടത്. അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോയെന്ന്  തനിക്കറിയണമെന്നും ഉമാഭാരതി പറഞ്ഞു.

അതേസമയം, തെളിവുകളുടെ അടിസ്ഥാനത്തിലാണ് രചയിതാവ് ലഘുലേഖ തയ്യാറാക്കിയതെന്നാണ് സേവാദള്‍ അദ്ധ്യക്ഷന്‍ ലാല്‍ജി ദേശായിയുടെ പ്രതികരണം