കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിലെ ജനലുകളും വാതിലുകളും പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.

ഇന്നലെ സംസ്ഥാനത്ത് പരക്കെ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് രാത്രി വി.കെ. പ്രശാന്ത് എം.എല്‍.എ.യുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. സംഭവമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ഇന്ദിരാഭവനിലേക്കു മാര്‍ച്ച് നടത്തി.

ഇരുകൂട്ടരും വെല്ലുവിളിയുമായി മുഖാമുഖം വന്നെങ്കിലും പോലീസിടപെട്ട് പ്രവര്‍ത്തകരെ മടക്കിയയച്ചു. സെക്രട്ടേറിയറ്റിനുമുന്നിലും ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നെങ്കിലും സംഘര്‍ഷം ഒഴിവായി. രാത്രി വൈകിയും കെ.പി.സി.സി. ആസ്ഥാനത്തിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു.

കെ പി സി സി ആസ്ഥാനമടക്കമുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും.

സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി അതീവ ജാഗ്രതയ്ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായ ഇടങ്ങളില്‍ പരമാവധി പൊലീസുകാരെ വിന്യസിക്കാനാണ് നിര്‍ദേശം. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.