'പാനൂരിലെ ബോംബു നിര്‍മ്മാണം മുഖ്യമന്ത്രിയുടെ അറിവോടെ'; ബോംബ് രാഷ്ട്രീയത്തിന് പിന്നിൽ തിരഞ്ഞെടുപ്പ് പരാജയ ഭീതിയാണെന്നും എംഎം ഹസന്‍

പാനൂരിലെ ബോംബു നിര്‍മ്മാണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. പിണറായി വിജയൻ സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലം മുതല്‍ പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ ബോംബ് നിര്‍മ്മാണവും സ്‌ഫോടനവും നടന്നിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരെയെല്ലാം പാര്‍ട്ടി രക്തസാക്ഷികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.

പിണറായിയുടെ രാഷ്ട്രീയ കര്‍മ്മ മണ്ഡലമായ പാനൂരിൽ നടന്ന സ്ഫോടനം അദ്ദേഹത്തിന്റെ അറിവോടെയാണ്. സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന നിരവധി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയ കൊലയാളികള്‍ പാനൂരില്‍ നിന്നാണ് വന്നത്. ഇന്നലെ പാനൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതും സിപിഐഎം പ്രവര്‍ത്തകരാണ്. ബോംബ് നിര്‍മ്മാണം നടത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. എല്ലാ അക്രമങ്ങളെയും തള്ളി പറയുകയും പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന പതിവ് മറുപടിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

പാനൂരിലെ ബോംബ് സ്‌ഫോടനവും മരണവും ഗുരുതരമായ ക്രമസമാധാന പ്രശ്‌നമാണ്. തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ നിന്നുമാണ് സിപിഎം വീണ്ടും ബോംബ് രാഷ്ട്രീയത്തിന് തുടക്കമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ കലാപമുണ്ടാക്കി സമാധാനകാംക്ഷികളുടെ വോട്ട് മരവിപ്പിക്കുകയാണ് സിപിഐഎം തന്ത്രം. പാര്‍ട്ടി ഗ്രാമങ്ങളില്‍ എതിരാളികളെ ഭയചകിതരാക്കി ഓടിച്ച് ബൂത്തുകള്‍ കയ്യേറി കള്ളവോട്ട് ചെയ്യാനാണ് ഗൂഢപദ്ധതിയെന്നും എംഎം ഹസ്സന്‍ ആരോപിച്ചു.

രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വകവരുത്തിയും ഇല്ലായ്മ ചെയ്യുകയെന്ന പഴയ ഉന്മൂലന സിദ്ധാന്തമാണ് സിപിഐഎം ഇപ്പോഴും പിന്തുടരുന്നത്. ലോകവ്യാപകമായി കമ്മ്യൂണിസം തകര്‍ന്നെങ്കിലും ഹിംസാത്സകമായ ക്രൂരതയിലൂടെ എതിരാളികളെ കൊന്ന് പാര്‍ട്ടി മേധാവിത്വം തുടരുകയെന്ന സ്റ്റാലിനിസ്റ്റ് വിധ്വംസക രാഷ്ട്രീയനയം കേരളത്തിലെ സിപിഐഎം ഇനിയും ഉപേക്ഷിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു.