ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് സിപിഎം മന്ത്രിമാര്‍ രംഗത്ത്

ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് സിപിഎം മന്ത്രിമാര്‍ രംഗത്ത്. മന്ത്രി പി രാജീവും മന്ത്രി മുഹമ്മദ് റിയാസുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുള്ളത്. എസ്എഫ്‌ഐ ക്യാമ്പസിലെ കാവി വത്കരണത്തെ ചെറുക്കുകയാണെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വിഷയത്തില്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും റിയാസ് അഭിപ്രായപ്പെട്ടു. അതേസമയം ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്‌ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള കെഎസ്‌യു പ്രതിഷേധവും ഒരേ തരത്തിലുള്ളതല്ലെന്നാണ് പി രാജീവ് പ്രതികരിച്ചത്. എസ്എഫ്‌ഐയുടെ സമരം ഏത് തരത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാകൂവെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമായിരുന്നു. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അത് ഉണ്ടായില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള സമരം പ്രഖ്യാപനം ഇല്ലാതെ നടത്തുന്നതാണ്. പ്രതിപക്ഷം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം നടത്തിയിട്ടുണ്ടോ. പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങള്‍ ജനാധിപത്യ രീതിയിലുള്ളതാണെന്നും പി രാജീവ് അഭിപ്രായപ്പെട്ടു.

സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനെതിരെ എസ്എഫ്‌ഐ ഇന്നലെ ഗവര്‍ണര്‍ക്ക് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധം തലസ്ഥാനത്ത് ഇന്നലെ നാടകീയ രംഗങ്ങള്‍ക്ക് കാരണമായിരുന്നു. മൂന്നിടത്ത് ഗവര്‍ണര്‍ക്ക് നേരെ ഇന്നലെ പ്രതിഷേധമുണ്ടായി. മൂന്നിടത്തായി പ്രതിഷേധം നേരിട്ടതോടെ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞു. പ്രതിഷേധക്കാര്‍ക്കും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗവര്‍ണര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.