ഡി.സി.സി ഓഫീസില്‍ കരിങ്കൊടി; കെട്ടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അന്വേഷണ കമ്മീഷന്‍

പത്തനംതിട്ട ജില്ലയിലെ ഡിസിസി ഓഫീസിന് മുന്നില്‍ കരിങ്കൊടി കെട്ടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍ അന്വേഷണങ്ങള്‍ക്കായി പൊലീസിനെ സമീപിക്കാനും ആറു പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് 28ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. അന്ന രാത്രി തന്നെയാണ് നഗരമധ്യത്തിലുള്ള ഡിസിസി ഓഫീസിന് മുന്നിലെ കൊടിമരത്തില്‍ പാര്‍ട്ടിയുടെ പതാക താഴ്ത്തികൊണ്ട് കരിങ്കൊടി കെട്ടിയത്. പി.ജെ കുര്യനടക്കമുള്ള നേതാക്കള്‍ക്കെതിരെ പോസ്റ്ററുകളും ഒട്ടിച്ചു. സംഭവം വിവാദമായതോടെ പാര്‍ട്ടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ആറന്മുള അസംബ്ലി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ ഉടമസ്ഥതയില്‍ ഉള്ള ആംബുലന്‍സിലെത്തിയാണ് കരിങ്കൊടി കെട്ടിയതെന്ന് കേസന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന് മുന്നില്‍ സാക്ഷികള്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് ആബുലന്‍സ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ അതില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളുടെ സംഭവം നടന്ന ദിവസത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചട്ടുണ്ട്. മൂന്നംഗ കമ്മീഷന്‍ നാല് മാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി ജില്ലാ നേതൃത്വം തുടര്‍ അന്വേഷണത്തിനായി പൊലീസിന് പരാതി നല്‍കും