തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ചുവരെഴുത്ത് തകൃതി; കുമ്മനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പാര്‍ട്ടിയും അണികളും

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന് വേണ്ടി തിരുവനന്തപുരത്ത് ബിജെപിയുടെ ചുവരെഴുത്ത് തകൃതി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്. ഔദ്യോഗികമായി കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ നിലവില്‍ എല്‍ഡിഎഫും യുഡിഎഫും ഔദ്യോഗികമായി പ്രഖ്യാപിക്കാതെ തന്നെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇത്തവണ സിറ്റിംഗ് എം.പി ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ശശി തരൂരിനെ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചാല്‍ തരൂരിനെ പോലെ ഒരാളെ മന്ത്രിസഭയില്‍ വേണമെന്ന ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. സിപിഐയുടെ സ്ഥാനാര്‍ത്ഥി നെടുമങ്ങാട് എംഎല്‍എ സി. ദിവാകരനാണ്. ഇതു മുന്നണികളും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രചാരണത്തില്‍ മുന്‍തൂക്കം ഇരുമുന്നണികളും നേടുന്നത് തടയാനാണ് ബിജെപിയുടെ ചുവരെഴുത്ത്.

ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിയ്ക്കായി ആര്‍.എസ്.എസ്, ദേശീയനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.