ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം; ഭരണപക്ഷത്തേക്ക് വരണമെങ്കിൽ രണ്ടാം സ്ഥാനക്കാരൻ ഇല്ലാതാവണമെന്ന് ബി ഗോപാലകൃഷ്ണൻ

കോൺഗ്രസ് മുക്ത കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബി ഗോപാലകൃഷ്ണൻ. കേരളത്തിൽ കോൺഗ്രസിനെ തോൽപ്പിക്കാതെ ബിജെപിക്ക് മുന്നോട്ട് വരാനാകില്ല. ബിജെപി വളർന്ന് ഭരണപക്ഷത്തേക്ക് വരണമെങ്കിൽ രണ്ടാം സ്ഥാനക്കാരൻ ഇല്ലാതാവണം. എങ്കിൽ മാത്രമേ ഒന്നാം സ്ഥാനക്കാരന്റെയടുത്ത് യുദ്ധം ചെയ്യാനാകുവെന്നും ഗോപാലക്യഷ്ണൻ പറഞ്ഞു. ശബരിമലയടക്കമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു.

“ശബരിമല വിഷയം ഉയർത്തിക്കൊണ്ടു വന്നത് ബിജെപിയാണ്. കേരള രാഷ്ട്രീയപരിപ്രേക്ഷ്യത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാവുന്ന, ബിജെപിയെ ജയിപ്പിക്കാൻ കഴിയാവുന്ന ഒരു സംഭവമായിരുന്നു അത്. പക്ഷേ, നിർഭാഗ്യവശാൽ പിണറായി വിജയൻ തോൽക്കണം എന്നുള്ളത് മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം. ബിജെപിയെ ജയിപ്പിക്കുക എന്നുള്ളതായിരുന്നില്ല. പിണറായി വിജയൻ തോൽക്കണമെങ്കിൽ ആരാ ദ ബെസ്റ്റ്, അത് കോൺഗ്രസ്സാണ്.

കേരളത്തിലെ ബിജെപി അണികളിൽ ബഹുഭൂരിപക്ഷത്തിനും അനുഭാവമുള്ളവർക്കും ഒരു സിപിഎം വിരുദ്ധ വികാരമാണ് മനസ്സിലുള്ളത്. വാസ്തവത്തിൽ കോൺഗ്രസ് മുക്തഭാരതം എന്നതിന്റെ അടിസ്ഥാനത്തിൽ അതിന്റെ ഭാഗമായിത്തന്നെ ഒരു കോൺഗ്രസ് മുക്ത കേരളവും ഉണ്ടാവേണ്ടതതാണ്. ഈ മനോഭാവം പലഘട്ടത്തിലും പ്രതികൂലമാകാറുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. സിപിഎമ്മിന് അത് ദോഷമാണ്, പക്ഷേ കോൺഗ്രസിന് ഗുണമാകുന്നുവെന്നും  ബി ഗോപാലകൃഷ്ണൻ പറഞ്ഞു.