തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം ദുസ്സഹം; മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറി, മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവന്‍കുട്ടി. നഗരസഭാഭരണം ദുസ്സഹമെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കുടിവെള്ള പ്രശ്‌നത്തിന് നഗരസഭക്ക് ഉത്തരവാദിത്തം ഇല്ലെന്ന ബജെപി മേയറുടെ വാദം പരിഹാസ്യമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയര്‍ന്ന് വരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടി പി സെന്‍കുമാറിനും ആര്‍ ശ്രീലേഖക്കുമെതിരെയും ശിവന്‍കുട്ടി വിമര്‍ശനം ഉന്നയിച്ചു. പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യത്തിന് മുന്‍കൂര്‍ പ്രാബല്യം ഉണ്ടോ എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. സര്‍വീസില്‍ ഇരിക്കെ ഇവര്‍ എടുത്ത നടപടികള്‍ പുനഃപരിശോധിക്കണമെന്നും ശിവന്‍ കുട്ടി ആവശ്യപ്പെട്ടു.

സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണിവരെ ജോലി ഒഴിവാക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പല തൊഴില്‍ ഉടമകളും ഇത് പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.