'പ്രഹസനം'; പാലക്കാട്ടെ സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയി

പാലക്കാട് ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി . ജില്ലാ ഭരണകൂടത്തിന്റെ യോഗം പ്രഹസനമെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സമാധാനയോഗം വിളിച്ചില്ല.

ശനിയാഴ്ചയാണ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നത്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി അക്രമി സംഘം ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ തലയിലും നെറ്റിയിലുമാണ് വെട്ടേറ്റതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിഷു ദിനത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.