കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി; തോല്‍പിക്കാന്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ സന്നദ്ധം; നിലപാട് വ്യക്തമാക്കി കെ.സി വേണുഗോപാല്‍

രാജ്യത്ത് എവിടെയാണെങ്കിലും കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ബിജെപിക്കെതിരെ എവിടെയും ആരുമായും സഖ്യമുണ്ടാക്കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുരയില്‍ സിപിഎമ്മുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം, ത്രിപുരയില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യം അധികാരത്തിലെത്തിയാല്‍ ആദിവാസി നേതാവ് മുഖ്യമന്ത്രിയാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ വ്യക്തമാക്കിയിരുന്നു. സംഖ്യത്തിന് ഭൂരിപക്ഷം ലഭിക്കും. ലഭിച്ചാല്‍, സി.പി.എമ്മിന്റെ ആദിവാസി നേതാവ് ജിതേന്ദ്ര ചൗധരി മുഖ്യമന്ത്രിയാകും. ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 60 അംഗ നിയമസഭയിലേക്കാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉനാകോട്ടി ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗോത്ര മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് ജിതേന്ദ്ര ചൗധരി. നേരത്തെ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തോട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒഴിഞ്ഞു മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ച് പരാമര്‍ശം നടത്തുന്നത്.