ബലാത്സംഗ കേസ്: ബിനോയ് കോടിയേരിയുടെ ഹര്‍ജി 2021-ല്‍ പരിഗണിക്കാമെന്ന് കോടതി

ബലാത്സംഗ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി 2021-ലേക്ക് നീട്ടി. ഇന്ന് കേസ് പരിഗണിക്കുമെന്നായിരുന്നു അവസാനം കോടതി പിരിയുമ്പോള്‍ അറിയിച്ചിരുന്നത്. എന്നാല്‍ 2021 ജൂണ്‍ 9- ലേയ്ക്കാണ് ഇപ്പോള്‍ കേസ് മാറ്റിയിരിക്കുന്നത്.

ജൂലൈ 29- ന് ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ ഡിഎന്‍എ പരിശോധനാഫലം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.

മുംബൈയിലെ ദിന്‍ദോഷി കോടതിയാണ് ബലാത്സംഗ കേസ് പരിഗണിക്കുന്നത്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്നാണ് ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ യുവതി പറയന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.