'മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കണം', എടപ്പാള്‍ ഉദ്ഘാടനത്തിലെ ആള്‍ക്കൂട്ടത്തിനെതിരെ ബിന്ദു കൃഷ്ണ

എടപ്പാള്‍ മേല്‍പ്പാല ഉദ്ഘാടനത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ശിപാര്‍ശ ചെയ്യണം എന്നാണ് ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചത്. എടപ്പാള്‍ മേല്‍പ്പാല ഉദ്ഘാടനത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്ക് വച്ചാണ് വിമര്‍ശനം ഉന്നയിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന് ഇടെയാണ് എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനായി വലിയ ആള്‍ക്കൂട്ടം ഉണ്ടായത്. ഇതിന് തെിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എടപ്പാള്‍ മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. 13.6 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. എടപ്പാളിലെ ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാവുകയാണ്. കിഫ്ബിയില്‍ നിന്നുള്ള തുക ചെലവഴിച്ചാണ് കോഴിക്കോട്-തൃശൂര്‍ റോഡിന് മുകളില്‍ കൂടിയുള്ള മേല്‍പ്പാലം നിര്‍മ്മിച്ചത്. സര്‍ക്കാര്‍ ഭൂമിയിലൂടെയാണ് പാത കടന്ന് പോകുന്നത്.

Read more

പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന് ഏറെ അഭിമാനകരമാണെന്നാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ചടങ്ങില്‍ മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍, മന്ത്രി വി അബ്ദുറഹിമാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എ പി നന്ദകുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.