ബിബിസിയുടെ മോദി ഡോക്യുമെന്ററി മികച്ച ദൃശ്യ-ചരിത്രരേഖ; ഇന്ത്യാക്കാര്‍ക്ക് കാണാനുള്ള അവകാശം നിഷേധിക്കരുത്; കണ്ട അനുഭവം പങ്കുവെച്ച് മീഡിയാവണ്‍ എഡിറ്റര്‍

ബിബിസിയുടെ മോദി ഡോക്യുമെന്ററി ഏകപക്ഷീയമായ ഒന്നല്ലെന്ന് മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. മോദി ഡോകുമെന്ററി ഞാന്‍ കണ്ടതാണ്. അത് യൂ ട്യൂബില്‍ ലഭ്യമായിരുന്ന സമയത്തു തന്നെ. അത് ഏകപക്ഷീയമായ ഒന്നല്ല. ബിജെപി പക്ഷത്തുനിന്ന് സ്വപന്‍ദാസ് ഗുപ്ത ഉള്‍പ്പെടെ സംസാരിക്കുന്നുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നിലവില്‍ മോദിയുടെ പ്രതികരണം കിട്ടാത്തതിനാല്‍ 2002ല്‍ എടുത്ത മോദി അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. വസ്തുതകളുടെയും ഗുജറാത്ത് നരഹത്യയ്ക്ക് ഇരകളായവരുടെ ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഓരോ കാര്യവും പറഞ്ഞിട്ടുള്ളൂ. ഗുല്‍ബര്‍ഗ് സൊസൈറ്റിയുടെ അവശേഷിപ്പുകളില്‍ ചെന്നാണ് അതിന്റെ മുറിവുകള്‍ പേറുന്ന യുവാവിന്റെ വാക്കുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. മോദിയെ അപമാനിക്കാന്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ചെയ്തിരിക്കുന്ന ഒരു വികല സൃഷ്ടിയല്ല അത് എന്നു ചുരുക്കം. കൃത്യമായ പ്രൊഫഷണല്‍ മൂല്യങ്ങള്‍ പുലര്‍ത്തി ചെയ്ത മികച്ച ദൃശ്യ-ചരിത്രരേഖയാണ്. അത് കാണാന്‍ ഇന്ത്യന്‍ ജനതയ്ക്കുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് പ്രമോദ് രാമന്‍ വ്യക്തമാക്കി.

അതേസമയം ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ എല്ലാ ലിങ്കുകളും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. യൂട്യൂബിനും ട്വിറ്ററിനുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.യൂട്യൂബ് വീഡിയോകളിലേക്കുള്ള ലിങ്കുകള്‍ അടങ്ങിയ 50-ലധികം ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേര്‍ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം പൂര്‍ണമായി തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഡോക്യുമെന്ററി വിഷയത്തില്‍ ബിബിസിക്കെതിരെ 302 പ്രമുഖര്‍ പ്രസ്താവനയുമായി രംഗത്തെത്തി. 13 റിട്ട. ജഡ്ജിമാരും മുന്‍ സ്ഥാനപതിമാരും അടക്കമുള്ളവരാണ് രംഗത്തെത്തിയത്. രഹസ്യാന്വേഷണ ഏജന്‍സി ‘റോ’യുടെ മുന്‍ മേധാവി ഉള്‍പ്പെടെയുള്ളവരും പ്രസ്താവനയില്‍ ഒപ്പിച്ചു. ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കുകയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനകത്തുള്ള പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും കണ്ടെത്തിയതിനാലാണ് നിര്‍ദേശമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.