പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് പോലുമില്ലാത്ത പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ 'തൊഴിലാളി വര്‍ഗ്ഗ' പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍: പിവി അന്‍വറിറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ ബല്‍റാം

ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പിവി അന്‍വര്‍ എംഎല്‍എയെ മത്സരിപ്പിക്കുന്ന സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം. പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ “തൊഴിലാളി വര്‍ഗ്ഗ” പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍ എന്നാണ് അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഫേസ്ബുക്കില്‍ ബല്‍റാം കുറിച്ചത്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

ആകെയുള്ള 20 പാര്‍ലമെന്റ് സീറ്റില്‍ ഒന്നിലേക്ക് കേരളത്തിലെ “ഇടതുപക്ഷം” എന്നവകാശപ്പെടുന്ന സിപിഎം മുന്നണി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്ന, നിലവില്‍ അവര്‍ തന്നെ എംഎല്‍എ ആക്കിയ ഒരാളുടെ പത്രസമ്മേളനമാണിത്. ലോക്‌സഭയിലെ കോടീശ്വരന്മാരുടെ എണ്ണമെടുക്കലും അതുവഴി നമ്മുടെ ജനാധിപത്യം പണക്കൊഴുപ്പിന് കീഴടങ്ങുന്നതിനേക്കുറിച്ചുള്ള വിലാപവുമായിരുന്നു ഒരു കാലത്ത് സിപിഎം പ്രസംഗത്തൊഴിലാളികളുടെ ഇഷ്ടവിഷയം.

എന്നാല്‍, പൂത്ത കാശുണ്ടെന്നതല്ലാതെ കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത ഇതുപോലത്തെ പ്രാഞ്ചിയേട്ടന്മാരാണ് ഇപ്പോള്‍ “തൊഴിലാളി വര്‍ഗ്ഗ” പാര്‍ട്ടിയുടെ വാത്സല്യഭാജനങ്ങള്‍. ഇവര്‍ നല്‍കുന്ന കോടികളുടെ പളപളപ്പാണ് ഇന്നത്തെ സിപിഎം എന്ന അധികാര വര്‍ഗ്ഗ പാര്‍ട്ടിയുടെ നെഗളിപ്പിന് ആധാരം. എന്നിട്ടും ഏറ്റവും കൂടുതല്‍ പുസ്തകം വായിക്കുന്നത് ഞങ്ങളാണ്, ഏറ്റവും വലിയ ബുദ്ധിജീവികള്‍ ഞങ്ങളാണ് എന്നൊക്കെയുള്ള സിപിഎം പക്ഷക്കാരുടെ തള്ളാണ് സഹിക്കാന്‍ വയ്യാത്തത്.