'സാധാരണക്കാരെ പുച്ഛിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍'; ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു; രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജി ഭീഷണിയും അദേഹം മുകഴക്കിയിട്ടുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താനു വേണ്ടി പുറത്തു പോകുന്നുവെന്നാണ് ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ കടുത്ത ആരോപണവും ബാലകൃഷ്ണന്‍ ഉന്നയിച്ചു. പെരിയ കൊലക്കേസ് പ്രതി മണികണ്ഠനുമായി ഉണ്ണിത്താന്‍ സൗഹൃദം പങ്കിട്ടു. ഉണ്ണിത്താന്‍ രക്തസാക്ഷി കുടുംബങ്ങളെ പുച്ഛിക്കുന്നുവെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു. ഇന്നു വാര്‍ത്താസമ്മേളനം വിളിക്കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇത് രാജ്‌മോഹന്‍ ഉണ്ണിത്താനും കല്യോട്ട് കൊലപാതക കേസിലെ പ്രതി മണികണ്ഠനും രാത്രിയുടെ മറവില്‍ നടത്തുന്ന സംഭാഷണമാണ്. കോണ്‍ഗ്രസിനെ തകര്‍ത്ത് സിപിഎമ്മില്‍ എത്തിയ പാദൂര്‍ ഷാനവാസിന്റെ വീട്ടില്‍ ഉള്‍പ്പെടെ എന്നെ പരാജയപ്പെടുത്താന്‍ നിരവധി തവണ പോയ വ്യക്തിയാണ് ഉണ്ണിത്താന്‍. കോണ്‍ഗ്രസിന്റെ വോട്ടില്ലാതെ വിജയിക്കും എന്ന് പ്രഖ്യാപിച്ചവന്‍. ശരത് ലാല്‍ കൃപേഷ് കൊലപാതക കേസില്‍ ആയിരം രൂപപോലും ചെലവഴിക്കാതെ എന്നെപ്പോലെ രക്തസാക്ഷി കുടുംബങ്ങളായ് മാറിയ സാധാരണക്കാരെ പുഛിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പിന്തുന്നയുണ്ടെന്ന് അഹങ്കരിക്കുന്നവന്‍.

നാവിനെ ഭയമില്ലാത്ത കെ.സുധാകരനും കെ.സി.വേണുഗോപാലും ഒഴികെയുള്ളവര്‍ എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കും, എന്നനിക്കറിയാം. പക്ഷെ കാസര്‍ഗോഡിന്റെ രാഷ്ട്രീയ നിഷ്‌കളങ്കതയ്ക്കു മുകളില്‍ കാര്‍മേഘം പകര്‍ത്തുന്ന ചില സംഘത്തെ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കാവില്ല.

രണ്ടു മക്കളേയും ഒരേ സ്ഥലത്ത് സംസ്‌ക്കരിക്കാന്‍ ഞാന്‍ നടത്തിയ സാഹസികത മുതല്‍ ഈ നിമിഷം വരെ ഞാന്‍ നടത്തിയ സാഹസിക പോരാട്ടം എന്റെ ഉള്ളിലുണ്ട്. എന്റെ എല്ലാ സഹോദരങ്ങളും നിരവധി കേസുകളില്‍ പ്രതിയാണ്.

എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാന്‍ ശ്രമിച്ചു. 1984 മുതല്‍ സിപിഎം ഊരുവിലക്ക് സമ്മാനിച്ചു. വെള്ളവസ്ത്രമിട്ട് എഴ് സഹോദരങ്ങളും പാര്‍ട്ടിക്കായ് നിലയുറപ്പിച്ചു. 32 വോട്ടുകള്‍ സ്വന്തം വീട്ടില്‍നിന്ന് കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തി. ഈ പാര്‍ലമെന്റ് മണ്ഡലം മുഴുവന്‍ തൊണ്ട പൊട്ടി പ്രസംഗിച്ചു

ഒടുവില്‍ ഈ വരുത്തന്‍, ജില്ലയിലെ സകല കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കന്‍ നേതൃത്വം നല്‍കിയവന്‍ പറയുന്നു പുറത്തുപോകാന്‍. ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു. ഒടുവില്‍ ഈ ഒറ്റ രാത്രി ചിത്രം മാത്രം പുറത്തിറക്കുന്നു. ബാക്കി വാര്‍ത്താ സമ്മേളനത്തില്‍.