'ജോലിക്ക് വരേണ്ടത് മാടമ്പിത്തരം വീട്ടില്‍ വെച്ച്', എം.ജി സുരേഷ്‌കുമാറിന് എതിരെ ബി. അശോക്

കെഎസ്ഇബിയില്‍ ഇടത് സംഘടനകളും, ചെയര്‍മാനും തമ്മില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ചെയര്‍മാന്‍ ബി അശോക്. മാടമ്പിത്തരം വീട്ടില്‍ വച്ചിട്ട് ജോലിക്ക് വന്നാല്‍ മതിയെന്ന് ബി അശോക് പറഞ്ഞു.

മാടമ്പിത്തരം കുടുബത്ത് മടക്കി വച്ച് മര്യാദയ്ക്ക് ജോലിക്ക് വരണമെന്നാണ് മുന്നറിയിപ്പ്. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ല. ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കടോ എന്ന് പറയാന്‍ അറിയാമെന്ന് ബി അശോക് പറഞ്ഞു. സംഘടനകളുടെ സമ്മര്‍ദ്ദ തന്ത്രത്തിന് മുന്നില്‍ വഴങ്ങില്ല. സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയമെന്നും അശോക് പറഞ്ഞു.

കെഎസ്ഇബിയില്‍ ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും ബി അശോക് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓഫീസേഴ്‌സ് അസോസിയേഷനും മാനേജ്‌മെന്റും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. നേതാക്കളുമായി ഊര്‍ജവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം മുന്നോട്ടുള്ള സമരം ഉള്‍പ്പടെയുള്ള പരിപാടികള്‍ തീരുമാനിക്കാമെന്നാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ തീരുമാനിച്ചിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചും, സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ നേരത്തെ കൈപ്പറ്റിയിരുന്നു. വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന് പിന്നാലെയാണ് നേതാക്കളെ സസ്പെന്‍ഡ് ചെയ്തത്.

Read more

എംജി സുരേഷ് കുമാറിനെ പെരിന്തല്‍മണ്ണയ്ക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഹരിലാലിനെ പാലക്കാട്ടേയ്ക്കും, ജാസ്മിന്‍ ബാനുവിനെ സീതത്തോടേയ്ക്കും മാറ്റി. സ്ഥലംമാറ്റ ഉത്തരവനുസരിച്ച് ജോലിക്ക് ഹാജരാകാന്‍ നേതാക്കള്‍ തീരുമാനിച്ചിരിക്കെയാണ് ബി അശോക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.