അമ്മായിയമ്മയുടെ കാൽ മരുമകൾ തല്ലിയൊടിച്ചു;ഉപദ്രവിച്ചത് മുൻവൈരാഗ്യം മൂലം

ബാലരാമപുരത്ത് മുഖംമൂടി ധരിച്ചെത്തി വയോധികയുടെ കാൽ മരുമകൾ തല്ലിയൊടിച്ചു. ബാലരാമപുരം ആറാലുംമൂട്  സ്വദേശി വാസന്തിയെ ആണ് മരുമകൾ സുകന്യ ആൺവേഷത്തിൽ എത്തി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച സൊസൈറ്റിയിലേക്ക്  പോകുമ്പോഴാണ് വാസന്തിയെ ആക്രമിക്കുന്നത് . റോഡ് അരികിൽ മുഖം മറച്ചു പതുങ്ങി നിന്നായിരുന്നു ആക്രമണം. സുകന്യ കമ്പിപ്പാര ഉപയോഗിച്ച് വാസന്തിയുടെ കാലിൽ അടിച്ചു.

ഒന്നിലേറെ തവണ അടിയേറ്റു വാസന്തിയുടെ കാൽ ഒടിഞ്ഞു തൂങ്ങിയിരുന്നു. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സുകന്യ രക്ഷപ്പെട്ടു . കാലിനു ഗുരുതരമായി പരിക്കേറ്റ വാസന്തി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചു ശസ്ത്രക്രിയ നടത്തി. സുകന്യയെ ഭർത്താവ് നിരന്തരമായി ഉപദ്രവിക്കുന്നത് വാസന്തി മൂലമാണെന്ന വിരോധമാണ് ആക്രമണത്തിന് കാരണം.

വാസന്തിയെ കിടപ്പിലാക്കുക എന്നതായിരുന്നു സുകന്യയുടെ ലക്ഷ്യം. ഇതിനായി ഭർത്താവിന്റെ ഷർട്ടും ജീൻസും ധരിച്ചു ഷാൾ കൊണ്ട് മുഖം മറിച്ചാണ് സുകന്യ എത്തിയത്. ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. വിജയകുമാർ നടത്തിയ അന്വേഷണമാണ് സുകന്യയെ പിടികൂടിയത് സംഭവസ്ഥലത്തു സിസിടിവി ക്യാമറ ഇല്ലായിരുന്നു. സംഘങ്ങളായി തിരിഞ്ഞു പൊലിസ് നടത്തിയ അന്വേഷണമാണ് സുകന്യയിലേക്ക് എത്തിയത്.

നൂറിലേറെ പേരെ പൊലീസ് ചോദ്യം ചെയ്തു. പ്രതി പ്രദേശത്തിന് പുറത്തുള്ള ആളല്ലെന്നു പൊലീസിന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണം സുകന്യയിലേക്ക് എത്തുകയായിരുന്നു. അക്രമസ്ഥലത്ത് വാസന്തിയുടെ  നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയിട്ടും സുകന്യയെത്താൻ താമസിച്ചതും പൊലീസിന് സംശയം ഉണ്ടാക്കി.