പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ അയല്‍വാസി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. അയൽവാസിയായ ജംഷീർ എന്ന യുവാവ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ശബ്ദം കേട്ട് വന്ന മുത്തശിക്ക് നേരെയും ആക്രമണമുണ്ടായെന്നും ബന്ധുക്കൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഈ സമയം പെണ്‍കുട്ടിയും ഇളയസഹോദരനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ട മുത്തശ്ശി ഓടിയെത്തുകയായിരുന്നു. കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലുള്ള പെൺകുട്ടിയെയാണ് മുത്തശ്ശി കണ്ടത്. മുത്തശ്ശിയെ കണ്ടതോടെ ജംഷീർ അവരെ ചവിട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി എങ്ങനെ വീട്ടിനുള്ളിൽ കയറി എന്നത് അവ്യക്തണ്.
Read more
പെണ്‍കുട്ടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലതവണ പെണ്‍കുട്ടി രക്തം ഛര്‍ദിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം പ്രതി ഇപ്പോൾ ഒളിവിലാണ്. ബന്ധുക്കളുടെ പരാതിയില്‍ മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.