ഇടപ്പള്ളി പള്ളിയുടെ കോടികള്‍ വിലയുള്ള ഭൂമി ചുളുവിലയ്ക്ക് മലബാറിലെ സ്വര്‍ണക്കട ബിസനസ് ഗ്രൂപ്പിന് കൈമാറാന്‍ നീക്കം; എതിര്‍ത്ത് വിശ്വാസികള്‍

കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനത്തുള്ള പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന് (പി.ഒ.സി) മുന്നിലെ കോടിക്കണക്കിന് വിലയുടെ വസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെ വിശ്വാസികള്‍.

ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയുടെ കീഴിലുള്ള വസ്തുവാണ് മലബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കട ബിസനസ് ഗ്രൂപ്പില്‍ വില്‍ക്കാന്‍ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. സഭയുടെ പൂര്‍ണപിന്തുണയില്ലാതെയാണ് വില്‍പ്പന നീക്കം നടക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

നേരത്തെ, എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ബിസനസ് ഗ്രൂപ്പ് പിന്തുണ നല്‍കുന്നുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. ഇവര്‍ തന്നെയാണ് ഇപ്പോള്‍ വസ്തുക്കള്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെയും രംഗത്തെത്തിയിരിക്കുന്നത്.

ഒരു സെന്റിന് 70 ലക്ഷത്തോളം വില വരുന്ന ഭൂമി വെറും 40 ലക്ഷത്തിന് കൈമാറ്റം ചെയ്യാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ സഭാ വിശ്വാസികളുടെ പിന്തുണയോടെ രംഗത്തുവരുവാനാണ് ഒരു വിഭാഗം പുരോഹിതര്‍ തയാറെടുക്കുന്നത്.

ഇടവകയ്ക്ക് 11 കോടിയുടെ കടം ഉണ്ടെന്നും അതു വീട്ടാനാണ് വസ്തു വില്‍ക്കുന്നതെന്നുമാണ് സഭ അധികതര്‍ പറയുന്നത്. പ്രതിവര്‍ഷം കോടികളുടെ വരുമാനമാണ് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് ഉള്ളത്. അതിനാല്‍, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി വരുത്തിവെച്ചതാണെന്നും സഭയിലെ ഒരു വിഭാഗം പറയുന്നു.