സമൂഹമാധ്യമങ്ങളിലെ സൈബര്‍ അധിക്ഷേപം: ആതിരയുടെ മരണത്തിന് ഉത്തരവാദിയായ യുവാവും ആത്മഹത്യ ചെയതു

സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ അധിക്ഷേപം നേരിട്ട യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയും ജീവനൊടുക്കി. കഴിഞ്ഞ ദിവസമാണ് കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരനെ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനും തൂങ്ങിമരിച്ചു. കാസര്‍കോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ് മൂറിയിലാണ് ഇദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മെയ് രണ്ടിനാണ് രാകേഷ് കുമാര്‍ പെരിന്തല്‍മണ്ണ എന്ന പേരില്‍ അരുണ്‍ ഇവിടെ മുറിയെടുത്തത്. കൂടുതല്‍ സമയവും മുറിക്കുള്ളില്‍ ചിലവഴിച്ച ഇയാള്‍ ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു പുറത്തിറങ്ങാറുണ്ടായിരുന്നതെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. മുറി തുറക്കാതായതോടെ ജീവനക്കാര്‍ പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോഴാണ് റൂമില്‍ നിന്നും ഐഡി കാര്‍ഡ് കണ്ടെത്തിയത്. വോട്ടര്‍ ഐഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സുമാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കോട്ടയത്തെ സൈബര്‍ കേസിലെ പ്രതിയെന്ന് പൊലീസിന് ഉറപ്പായത്.

നേരത്തെ, ഫെയ്‌സ്ബുക്കില്‍ കുറിപ്പുകളും ചിത്രങ്ങളുമിട്ട് അപമാനിക്കുന്നതായി കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെതിരെ (32) ആതിര കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അരുണുമായുള്ള സൗഹൃദം രണ്ടുവര്‍ഷം മുന്‍പു പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തില്‍ നിന്നു വരന്റെ വീട്ടുകാര്‍ പിന്മാറി.

തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച സന്ധ്യയ്ക്ക് ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അരുണിനോട് തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നും അരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പുകളും ചിത്രങ്ങളും ഇടുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ആതിരയുടെ സഹോദരിയുടെ ഭര്‍ത്താവും മണിപ്പുരില്‍ സബ് കലക്ടറുമായ ആശിഷ് ദാസിന് എതിരെയും ഇയാള്‍ പോസ്റ്റുകളിട്ടിരുന്നു.