അഭയ കേസ്; 'പണമുള്ളവര്‍ക്ക് എന്തുമാകാം', പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ശരിയായില്ല: സാക്ഷി അടയ്ക്കാ രാജു

അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്ത നടപടി ശരിയായില്ലെന്ന് പ്രധാനസാക്ഷി അടയ്ക്കാ രാജു. തന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പണത്തിന്റെ ഹുങ്കില്‍ അവര്‍ക്ക് ജാമ്യം ലഭിച്ചു. പണം കയ്യിലുള്ളവര്‍ക്ക് എന്തുമാകാമെന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളതെന്നും അയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളായ മൂന്ന് പേരെയും സംഭവ സ്ഥലത്തുവെച്ച് കണ്ടിരുന്നു. ഇക്കാര്യം കൃത്യമായി ഓര്‍ക്കുന്നുണ്ടെന്നും ഇനിയും എവിടെ വേമമെങ്കിലും സത്യം പറയാന്‍ തയ്യാറാണെന്നും രാജു പറഞ്ഞു. അതേസമയം ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഇന്ന് ഉത്തരവ് പുറപ്പടുവിച്ചത്.

പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാനടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു. സിസ്റ്റര്‍ സെഫി ജയിലില്‍ നിന്ന പുറത്തിറങ്ങി. 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം പ്രതികള്‍ കുറ്റക്കാരാണെന്ന് 2021 ഡിസംബര്‍ 23-നാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി തോമസ് കോട്ടൂരും മൂന്നാം പ്രതി സെഫിയും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ശിക്ഷിച്ചത്. കേസില്‍ 49 സാക്ഷികളെ ഉള്‍പ്പെടെ വിസ്തരിച്ച ശേഷമായിരുന്നു രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചത്.