ശശീന്ദ്രനെ നിരീക്ഷിക്കാന്‍ ചാക്കോയുടെ ആളുകള്‍; വനം മന്ത്രിയുടെ സ്റ്റാഫില്‍ പാര്‍ട്ടി അദ്ധ്യക്ഷന്റെ സഹായികള്‍

കോണ്‍ഗ്രസ് പാളയം വിട്ട് ശരദ്പവാറിനൊപ്പം കൂടിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നു. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമുള്ള പാര്‍ട്ടിയിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് മറ്റെല്ലാ നേതാക്കളെയും വെട്ടി, പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തെത്തിയാണ് പി സി ചാക്കോ തന്റെ വരവറിയിച്ചത്. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്കകത്ത് മാത്രമല്ല പാര്‍ട്ടിയുടെ മന്ത്രിയെ വരെ നിയന്ത്രിക്കുന്നത് ചാക്കോയാണെന്നാണ്.

വനം മന്ത്രി എ കെ ശശീന്ദ്രന്റെ സ്റ്റാഫില്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍ നിയമനങ്ങളാണ് ചാക്കോ നടത്തിയത്. എന്‍സിപി സംസ്ഥാന സെക്രട്ടറിയായ എറണാകുളം സ്വദേശിയെ അസിസ്റ്റന്റായി രണ്ടാഴ്ച മുമ്പാണ് നിയമിച്ചത്. ചാക്കോയുടെ മുന്‍ ഡ്രൈവറായ കണ്ണൂര്‍ സ്വദേശിയെ ഓഫീസ് അറ്റന്‍ഡറായും നിയമിച്ചിട്ടുണ്ട്. ചാക്കോ കോണ്‍ഗ്രസ് വിട്ടതു മുതല്‍ എറണാകുളം സ്വദേശി അദ്ദേഹത്തിനൊപ്പമുണ്ട്. വനം മന്ത്രിയുടെ സ്റ്റാഫില്‍ കയറിയ ശേഷം നേതാവ് ചാക്കോയ്‌ക്കൊപ്പമാണ് എന്ന ആക്ഷേപം പാര്‍ട്ടിയില്‍ സജീവമാണ്.

ഫോണ്‍വിളി വിവാദത്തിലടക്കം ശശീന്ദ്രനെ സംരക്ഷിച്ചത് പി സി ചാക്കോയാണ്, ഇതിന് പിന്നിലെയാണ് പ്രാദേശിക നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തല നടപടിയെടുത്തത്. ഇതോടെ എന്‍സിപിയില്‍ കൂടുതല്‍ കരുത്തനാകാനും ചാക്കോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.