'വേതന വര്‍ദ്ധനവ് ആവശ്യപ്പെടുന്നവരുമായി ഇനിയൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്ല' ; സെക്രട്ടറിയേറ്റ് പടിക്കലെ ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേതന വര്‍ദ്ധനവ് ആവശ്യപ്പെടുന്നവരുമായി ഇനിയൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം, ആശമാരുടെ ധര്‍മ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. സമരക്കാര്‍ നിരാശരായി മടങ്ങേണ്ടി വരില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വേതന വര്‍ധന ആവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 100 ദിവസം പിന്നിട്ടു.

അതേസമയം, സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നുവീണ സംഭവത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ദേശീയ പാതകളിലെ വിള്ളലും ഇടിഞ്ഞുവീണ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂപ്രകൃതിക്കനുസരിച്ചാണോ നിര്‍മാണം നടന്നതെന്ന് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് കൂരിയോട് ദേശീയപാത ഇടിഞ്ഞുവീണത് ഉള്‍പ്പെടെയുള്ള സംഭവങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദേശീയപാത നിര്‍മാണം നല്ലരീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും.

Read more

ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടി സ്വാഭാവികമായും സ്വീകരിക്കേണ്ടതുണ്ട്. അതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തും. വേങ്ങര കൂരിയാടാണ് നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്നത്. കൂരിയാട് ഓവര്‍പാസില്‍ മതില്‍ തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു.