നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കെപിസിസി നിര്‍ദ്ദേശം അംഗീകരിച്ച് എഐസിസി 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി നല്‍കിയ പേര് എഐസിസി അംഗീകരിച്ചു. പിവി അന്‍വറിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് കെപിസിസി ആര്യാടന്‍ ഷൗക്കത്തിന്റെ പേര് എഐസിസിയ്ക്ക് നല്‍കിയത്. കെപിസിസി നിര്‍ദ്ദേശം എഐസിസി അംഗീകരിക്കുകയായിരുന്നു.

കൊച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലായിരുന്നു ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി കെപിസിസി തിരഞ്ഞെടുത്തത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ അടക്കം കളമശ്ശേരിയിലെ ഹോട്ടലില്‍ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആര്യാടന്‍ ഷൗക്കത്തിനെ മാറ്റേണ്ടെന്നായിരുന്നു പൊതുവെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ പേര് പി വി അന്‍വര്‍ അടക്കം ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനു തന്നെയായിരുന്നു പാര്‍ട്ടിയ്ക്കുള്ളില്‍ മുന്‍ഗണന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റം വി എസ് ജോയിക്ക് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

Read more

കെ എസ് യുവിലൂടെ ഉയര്‍ന്നുവന്ന വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍. ആര് സ്ഥാനാര്‍ഥിയായാലും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ മലക്കം മറിഞ്ഞതില്‍ യുഡിഎഫില്‍ കടുത്ത അതൃപ്തിയുണ്ട്.