മേയറുടെ കത്ത്; ക്രൈംബ്രാഞ്ച് കേസെടുക്കും

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ പേരില്‍ പുറത്തു വന്ന വിവാദ കത്തില്‍ ക്രൈംബ്രാഞ്ച് കേസെടുക്കും. കേസെടുക്കാനുളള ശുപാര്‍ശയോടെ ക്രൈംബ്രാഞ്ച് ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ചേരും. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗിക കത്ത് പുറത്തുവന്നത്.

ആനാവൂര്‍ നാഗപ്പനെ സഖാവേ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.