സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി പി സരിനും; നിയമനം പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം, മാസശമ്പളം 80,000രൂപ

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ സിപിഎമ്മിലേക്ക് ചുവടുമാറ്റിയ ഡോ പി സരിന് പുതിയ നിയമനം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍. വിജ്ഞാന കേരളം മിഷന്‍ സ്ട്രാറ്റജിക് അഡൈ്വസര്‍ പദവിയിലേക്കാണ് പി സരിന് നിയമനം ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് നിയമനം.

തിരുവനന്തപുരം വിജ്ഞാനകേരളം ഓഫീസിലെത്തി സരിന്‍ ചുമതലയേറ്റു. സരിന് 80,000 രൂപയാണ് മാസശമ്പളം. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സിപിഎമ്മിലെത്തിയ സരിന്‍ ആയിരുന്നു എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ആയിരുന്നു കോണ്‍ഗ്രസ് വിടുമ്പോള്‍ സരിന്‍.

Read more

സരിന് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിശ്വാസം. സിവില്‍ സര്‍വീസ് രാജിവച്ചാണ് സരിന്‍ രാഷ്ട്രീയത്തിലേക്കെത്തുന്നത്. ആദ്യം കോണ്‍ഗ്രസിനൊപ്പം കൂടിയ സരിന്‍ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തുടര്‍ന്ന് അനില്‍ ആന്റണി ബിജെപിയിലേക്ക് ചുവടുമാറ്റിയതോടെയാണ് സരിന്‍ കെപിസിസി മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനത്തേക്കെത്തുന്നത്.