ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക്: എസ്.ബി.ഐ തീരുമാനം അപരിഷ്‌കൃതമെന്ന്‌ ഡി.വൈ.എഫ്‌.ഐ

ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്ഐ അഭിപ്രായപ്പെട്ടു. എസ്.ബി.ഐ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗര്‍ഭിണി ആണെങ്കില്‍, അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതല്‍ ആണെങ്കില്‍ അത് താല്‍ക്കാലിക അയോഗ്യതയായി കണക്കാക്കും എന്ന് എസ്ബിഐ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഈ തീരുമാനം അപലപനീയമാണ്. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്. സ്ത്രീകളോടുള്ള വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തെയും നിലനിന്നിരുന്നു. ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ 2009ലാണ് ഈ നിയന്ത്രണത്തിന് മാറ്റം വന്നത്. വീണ്ടും ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിക്കാനാവില്ല എന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ഇതിന് എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരണം എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എസ്ബിഐയുടെ തീരുമാനം ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിനിനലേക്ക് കൊണ്ടുപോകുന്നതാണ്. ഇത് സ്ത്രീ വിരുദ്ധവും അപരിഷ്‌കൃതവുമാണ് എന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

ഗര്‍ഭിണികള്‍ക്ക് മൂന്ന് മാസം കഴിഞ്ഞാല്‍ നിയമനം നിഷേധിക്കുക മാത്രമല്ല, പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുകയും ചെയ്യുന്നില്ല. പ്രസവശേഷം നാല് മാസത്തിനുള്ളില്‍ ആളുകള്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

ഡിസംബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത്. ജനുവരി 12നാണ് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആറ് മാസം വരെ ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ നിയമിക്കാന്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തിനെ ബാധിക്കില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നാണ് 2009ല്‍ കൊണ്ടുവന്ന മാറ്റം. വ്യവസ്ഥയിലെ ഈ മാറ്റമാണ് ഇപ്പോള്‍ വീണ്ടും തിരുത്തലിന് വിധേയമാക്കിയിരിക്കുന്നത്. അന്നത്തെ വിലക്ക് നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരും മറ്റ് സംഘടനകളുമാണ് മുന്നിട്ട് നിന്നത്.